റാഞ്ചി: ജാർഖണ്ഡ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി മൂർദ്ധന്യാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പുതുതായി രൂപീകരിച്ച ചമ്പായ് സോറൻ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെച്ചൊല്ലിയാണ് കലഹം. മന്ത്രിസഭയിൽ തങ്ങൾ അസംതൃപ്‌തരാണെന്ന് പരസ്യ നിലപാടുമായി നേതാക്കൾ രംഗത്തെത്തിയതാണ് കോൺഗ്രസ് നേതൃത്യത്തിന് തലവേദനയാകുന്നത്. ഇക്കാര്യത്തിൽ എതിർപ്പുള്ള പന്ത്രണ്ട് എംഎൽഎമാർ ഡൽഹിയിലേക്ക് തിരിച്ചതായാണ് വിവരം. ഭിന്നത രൂക്ഷമാകും മുൻപുതന്നെ പരിഹരിക്കാനുള്ള തത്രപ്പാടിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
ചമ്പായ് സോറൻ മന്ത്രിസഭയിലെ കോൺഗ്രസ് ക്വാട്ടയിലുള്ള നാല് മന്ത്രിമാരെ ഒഴിവാക്കണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിലപാട്. ഇക്കാര്യത്തില്‍ 12 എംഎൽഎമാർ അതൃപ്‌തരാണെന്നും ഇവര്‍ ഏതറ്റം വരെയും പോകാമെന്നും ഒരു കോൺഗ്രസ് എംഎൽഎയായ ഇർഫാൻ അൻസാരി വ്യക്തമാക്കി. ഉടന്‍ തന്നെ തങ്ങൾ ജയ്‌പൂരിലേക്കോ ബാംഗ്ലൂരിലേക്കോ പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജാർഖണ്ഡ് സർക്കാരിനോടോ കോൺഗ്രസ് ഹൈക്കമാൻഡിനോടോ അല്ല തങ്ങളുടെ ദേഷ്യമെന്നും അൻസാരി പറഞ്ഞു. കോൺഗ്രസ് ക്വാട്ടയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്‌ത നാല് മന്ത്രിമാരോടാണ് ഈ ദേഷ്യം. നാല് മന്ത്രിമാരുടെയും പ്രകടനം നിരാശാജനകമാണ്. മറ്റ് എംഎൽഎമാർക്കാണ് ഇതിൻ്റെ ദുരിതം പേറേണ്ടി വരുന്നത്. സ്വന്തം പാർട്ടിയിലെ മന്ത്രിമാർ തങ്ങള്‍ പറയുന്നത് കേൾക്കുന്നില്ലെന്നും ഇർഫാൻ അൻസാരി കൂട്ടിച്ചേർത്തു.
എല്ലാ എംഎൽഎമാരും തങ്ങളുടെ പ്രതിഷേധം രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് മഹാഗാമയിലെ കോൺഗ്രസ് എംഎൽഎ ദീപിക പാണ്ഡെ സിങ് പറഞ്ഞു. കോൺഗ്രസ് ക്വാട്ടയിലെ നാല് മന്ത്രിമാരെയും മാറ്റണം. കോപാകുലരായ എംഎൽഎമാർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി ബജറ്റ് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള സാധ്യതയുണ്ട്. അത് ഹൈക്കമാൻഡ് എന്ത് തീരുമാനമാണ് എടുക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ദീപിക പാണ്ഡെ പറഞ്ഞു.
താൻ വഞ്ചിക്കപ്പെട്ടെന്ന് റാഞ്ചിയിലെ ഖിജ്‌രിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രാജേഷ് കച്ചപ് പറഞ്ഞു. തന്‍റെ മണ്ഡലത്തിെലെ ജനങ്ങളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്. എല്ലാ കാര്യങ്ങളും സംസ്ഥാന ഭാരവാഹികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇനി ഇക്കാര്യം രാഹുൽ ഗാന്ധിയുടെയും കെസി വേണുഗോപാലിൻ്റെയും അടുത്ത് എത്തിക്കാനാണ് ശ്രമമെന്നും രാജേഷ് കച്ചപ് വ്യക്തമാക്കി.
എംഎൽഎമാര്‍ ബെംഗളൂരുവിലേക്കോ ജയ്‌പൂരിലേക്കോ മാറിനില്‍ക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. എന്നാൽ ബെംഗളൂരുവിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി എംഎൽഎമാരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎമാർ വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തുന്നത്. നിർണായക ബില്ലുകൾ അവതരിപ്പിക്കേണ്ടതിനാൽ എംഎൽഎമാരുടെ അസാന്നിധ്യം സർക്കാരിന് തിരിച്ചടിയാകും.