ചെന്നൈ: വിഖ്യാത സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി ഇളയരാജയുടെ (47) മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗൂഡല്ലൂരിലെ ലോവർ ക്യാമ്പിലുള്ള ഇളയരാജയുടെ ഫാം ഹൗസിലാണ് സംസ്‌കര ചടങ്ങുകൾ നടക്കുക. ഇന്നലെ (ജനുവരി 26) വൈകിട്ട് ശ്രീലങ്കയിൽ നിന്ന് ചെന്നൈയിലെത്തിച്ച മൃതദേഹം ടി നഗറിലെ ഇളയരാജയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് (Arrangements Are Made to Bury Ilayarajas Daughters Body).
ഇതിനോടകം സാമൂഹിക- രാഷ്ട്രീയ- സിനിമ മേഖലകളിലെ നിരവധി പ്രമുഖര്‍ ഇളയരാജയുടെ വീട്ടിലെത്തി മൃതദേഹത്തില്‍ ആദരാഞ്ജലികൾ അർപ്പിച്ചു. വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് എയര്‍ ആംബുലൻസിലാകും ഭവതാരിണിയുടെ മൃതദേഹം തേനി ജില്ലയിലെ ലോവർ ക്യാമ്പിലുള്ള ഫാം ഹൗസിൽ എത്തിക്കുക. ഇളയരാജ ഇതിനോടകം തന്നെ മധുര വിമാനത്താവളം വഴി ഫാംഹൗസിലേക്ക് പോയതായാണ് വിവരം. ഇളയരാജയുടെ കുടുംബാംഗങ്ങളും ചില സിനിമാ താരങ്ങളും ഫാം ഹൗസ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.
ഇളയരാജയുടെ അമ്മ ചിന്നത്തായിയെയും ഭാര്യ ജീവയെയും ഇതേ ഫാം ഹൗസിലാണ് അടക്കം ചെയ്‌തത്. ഇവരുടെ കല്ലറകള്‍ക്ക് നടുവിലായിരിക്കും ഭവതാരിണിയെ സംസ്‌കരിക്കുക എന്നാണ് വിവരം.
അർബുദ രോഗ ബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് വിട പറഞ്ഞത്. ഇളയരാജയുടെയും, ജീവ രാജയ്യയുടെയും മകളായി 1976 ലാണ് ഭവതാരിണിയുടെ ജനനം. സിനിമയിൽ ആദ്യമായി പാടിയത് 1995ല്‍ പുറത്തിറങ്ങിയ രാസയ്യ എന്ന ചിത്രത്തിന് വേണ്ടിയാണ്. 2000ൽ ഭാരതി എന്ന തമിഴ് ചിത്രത്തിലെ മയിൽ പോലെ പെണ്ണ് ഒണ്ണ് എന്ന ഗാനം ഹിറ്റായി. പിതാവ് ഇളയരാജയുടെ സംഗീത സംവിധാനത്തിൽ പിറന്ന, പാട്ടിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയ പുരസ്‌കാരം ഭവതാരിണിക്ക് ലഭിച്ചു.
സംഗീത സംവിധാനത്തിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2002ൽ രേവതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മിത്ര്' എന്ന സിനിമയിലെ പാട്ടുകൾക്കാണ് ആദ്യമായി ഭവതാരിണി സംഗീതം നൽകിയത്. തുടർന്ന് ഒരുപാട് ഗാനങ്ങൾക്ക് ജീവനും, ഗബ്‌ദവും നൽകി. പിതാവിന്‍റെ ഗാനങ്ങൾ മാത്രമല്ല സഹോദരങ്ങളായ കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവര്‍ ചിട്ടപ്പെടുത്തിയ പാട്ടുകളും ആലപിച്ചിട്ടുണ്ട്.
മലയാളത്തിലും ഭവതാരിണി തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. 'കളിയൂഞ്ഞാൽ' എന്ന ചിത്രത്തിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന ഗാനം ഭവതാരിണി പാടിയതാണ്. പൊന്മുടിപ്പുഴയോരത്തിലെ 'നാദസ്വരം കേട്ടോ', മൈ ഡിയർ കുട്ടിച്ചാത്തനിലെ 'തിത്തിത്തൈ താളം' തുടങ്ങിയ ഗാനങ്ങളും ഭവതാരിണി പാടിയിട്ടുണ്ട്. തമിഴില്‍, മായാനദിയാണ് അവസാന ചിത്രം. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആർ. ശബരി രാജാണ് ഭവതാരിണിയുടെ ഭർത്താവ്.