ഉത്തർപ്രദേശ്: വാരണാസിയിലെ അതിശൈത്യ കാലം. കൊടും തണുപ്പിനെ വകവെക്കാതെ അതിരാവിലെ തന്നെ ഗംഗാ നദിയിലെ മണികർണികാ ഘട്ടിൽ പതിവ് തെറ്റാതെ എത്തുന്ന ഒരു മനുഷ്യന്‍. വലിയ ഒരു പാത്രവുമായി അയാള്‍ വെള്ളത്തിലിറങ്ങി എന്തോ തെരയുകയാണ്. അന്വേഷിച്ചപ്പോള്‍ പേര് മഹേഷ് ചൗധരി. കലു ഡോം കുടുംബം. വിദ്യാസമ്പന്നന്‍. പക്ഷേ ജോലി ഇതാണ്. ചാരത്തിൽ സ്വർണം തെരയുന്നു.
പാപ പുണ്യങ്ങളുടെ ഭൂമിയാണ് മണികർണികാ ഘട്ട്. ഒരു ജന്മത്തിലെ പാപങ്ങളെ മുഴുവന്‍ ഒഴുക്കി കളഞ്ഞ് പൂർവികർക്ക് മോക്ഷം നേടി കൊടുക്കാനെത്തുന്ന നിരവധി പേർ. ഇക്കൂട്ടത്തിൽ മഹേഷ് ചൗധരിയെ പോലെ നിത്യവൃത്തിക്കായി എത്തുന്നവരും നിരവധിയാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കിടയിൽ നിന്നും ലഭിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവർ.
ശവസംസ്‌കാര ചിതകൾ മറ്റുള്ളവർക്ക് ദുഖത്തിന്‍റെയും നിരാശയുടെയും പ്രതീകമായിരിക്കാം. എന്നാൽ ഇവർക്ക് ചാരങ്ങള്‍ ഉയർത്തെഴുന്നേൽപ്പിന്‍റെ പ്രതീക്ഷ ആണ്. വിദ്യാസമ്പന്നരായിട്ടും ജോലി ഒന്നും ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ കുലത്തിന്‍റെ പരമ്പരാഗത തൊഴിൽ തുടരാന്‍ ഇവർ നിർബന്ധികരാവുകയാണ്.

'വിലപിടിപ്പുള്ള വസ്‌തുക്കൾക്കായി ഞങ്ങൾ ചിതാഭസ്‌മം ശേഖരിക്കുക മാത്രമല്ല, മൃതദേഹങ്ങളും ഞങ്ങൾ ദഹിപ്പിക്കുന്നു, മരിച്ചയാൾക്ക് ഈ ആചാരത്തിലൂടെ മോക്ഷം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നതിനാൽ ഇത് പവിത്രമായി കണക്കാക്കപ്പെടുന്നു,' ചൗധരി പറഞ്ഞു. ചാരത്തിൽ വിലപിടിപ്പുള്ള വസ്‌തുക്കൾക്കായി തെരയുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല തങ്ങളുടെ പ്രവർത്തനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിലും അന്ത്യകർമങ്ങൾ നടത്തുന്നതിലും ഞങ്ങള്‍ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നമ്മൾ അത് ചെയ്‌തില്ലെങ്കിൽ, പിന്നെ ആര് ചെയ്യും? എന്നും ദേവരാജ് ചൗധരി ചോദിക്കുന്നു. സാമൂഹിക കളങ്കം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ആണ് ഇവർ നേരിടുന്നത്.
വാരണാസിയിലെ ഡോം സമൂഹത്തിന്‍റെ പാരമ്പര്യം ഒരു രാജാവും ശിവന്‍റെ കടുത്ത ആരാധകനുമായ കാലു ഡോമിന്‍റെ കാലം മുതലുള്ളതാണെന്ന് മുതിർന്ന പത്രപ്രവർത്തകൻ ഉത്പൽ പഥക് അഭിപ്രായപ്പെടുന്നു. 'ഡോം സമൂഹത്തിന്‍റെ ആചാരം മതത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, കാരണം അവർ ശവസംസ്‌കാര ചിതയുടെ ചാരത്തിൽ വിലപിടിപ്പുള്ള വസ്‌തുക്കൾക്കായി തിരയുകയും അവരുടെ പാരമ്പര്യത്തിന്‍റെ ഒരു നിർണായക ഭാഗമാക്കുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
ഈ ആചാരവുമായി ബന്ധപ്പെട്ട് നിരവധി പുരാണ വിശ്വാസങ്ങളും കഥകളും സമൂഹത്തിലുണ്ടെന്ന് പതക് പറഞ്ഞു.
'ഭോലേനാഥ് നൽകിയ ശാപത്തിൽ നിന്ന് കാലു ഡോമിനെ മോചിപ്പിക്കാൻ ശിവൻ അദ്ദേഹത്തെ ശ്‌മശാനത്തിന്‍റെ രാജാവാക്കി. എന്നാൽ കാശിയിലെ മണികർണിക ഘട്ടിൽ വീണ മാതാ പാർവതിയുടെ കമ്മലുകൾ തന്‍റെ പക്കൽ സൂക്ഷിച്ചിരുന്നതിനാൽ ശിവൻ കാലു ഡോമിനെ നശിപ്പിക്കാൻ ശപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി അവ തിരികെ നൽകി,' പഥക് പറഞ്ഞു.
ഡോം സമൂഹത്തിന്‍റെ തനതായ പാരമ്പര്യം നൂറ്റാണ്ടുകളുടെ വിപ്ലവത്തെ അതിജീവിച്ചതിനാൽ വാരണാസിയുടെ സാംസ്‌കാരിക പൈതൃകത്തിന് അത് അത്യന്താപേക്ഷിതമായിത്തീർന്നു എന്ന് കാശി വിദ്യാപീഠത്തിലെ മുൻ സോഷ്യോളജി പ്രൊഫസറായ രവി പ്രകാശ് അഭിപ്രായപ്പെട്ടു. ഡോം സമൂഹം അവരുടെ വ്യതിരിക്തമായ പാരമ്പര്യങ്ങളിലൂടെ ജീവിക്കുമ്പോള്‍ അനിശ്ചിതമായ ഒരു ഭാവിയെ ആണ് അഭിമുഖീകരിക്കുന്നത്. ആധുനികവൽക്കരണത്തിന്‍റെ പശ്ചാത്തലത്തിൽ അവർ അഭിവൃദ്ധി പ്രാപിക്കുമോ എന്നതിന് കാലം തന്നെ മറുപടി പറയേണ്ടി വരും.