ന്യൂഡൽഹി : കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനും (സിബിഐ) ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) ഗുണ്ടകളായി മാറിയെന്ന് അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച പ്രസ്‌താവന തെളിയിക്കുന്നുവെന്ന് ആം ആദ്‌മി പാർട്ടി (എഎപി) മന്ത്രി അതിഷി അവകാശപ്പെട്ടു. 'ഇഡിയും സിബിഐയും ബിജെപിയുടെ ഗുണ്ടകളായി മാറിയെന്ന് ഇഡിയുടെ മൊഴി തെളിയിക്കുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡിക്ക് തെളിവില്ല. തെളിവില്ലെങ്കിലും അവർ ഒന്നിന് പുറകെ ഒന്നായി സമൻസ് അയക്കുന്നു' അതിഷി തിങ്കളാഴ്‌ച (18-03-2024) ഒരു വീഡിയോ പ്രസ്‌താവനയിൽ അവകാശപ്പെട്ടു.
ഇഡി സ്വയം കോടതിയിൽ പോയിട്ടുണ്ട്, പക്ഷേ അവർ ജുഡീഷ്യൽ പ്രക്രിയയെ മാനിക്കുന്നില്ല. അവർക്ക് കോടതിയുടെ വിധിക്കായി കാത്തിരിക്കാനാവില്ല എന്നും അതിഷി പറഞ്ഞു. ഇഡി അവരുടെ യഥാർഥ രാഷ്‌ട്രീയം കാണിക്കുന്നുവെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ പ്രചാരണത്തിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇവയെന്നും അവർ ആരോപിച്ചു.
അരവിന്ദ് കെജ്‌രിവാളിനെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയാനാണ് ഇഡി ഇതെല്ലാം ചെയ്യുന്നതെന്ന് അതിഷി പറഞ്ഞു. അതേസമയം, മുൻ ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെക്കുറിച്ചും എഎപി പ്രസ്‌താവനയിറക്കി.
'സത്യേന്ദർ ജെയിന് ജാമ്യം നിഷേധിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തോട് ഞങ്ങൾ ആദരവോടെ വിയോജിക്കുന്നു, എന്നാൽ ഞങ്ങളുടെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്, ഒടുവിൽ നീതി ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,' -എന്ന് എഎപി പറഞ്ഞു.
ബിജെപിയുടെ നിർദേശപ്രകാരം സിബിഐ സത്യേന്ദർ ജെയിനെ പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമായ കേസിൽ രണ്ട് വർഷത്തോളം ജയിലിലടച്ചു. ഇത് ലജ്ജാകരമാണെന്ന് എഎപി കൂട്ടിച്ചേർത്തു.
2010-12 ലും 2015-16 ലും മൂന്ന് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കള്ളക്കേസിൽ 2022 മെയ് മാസത്തിലാണ് ജെയിനെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്. സത്യേന്ദർ ജെയിനിന്‍റെ ഭാര്യക്ക് തുച്‌ഛമായ ഷെയർഹോൾഡിങ് ഉള്ള മൂന്ന് കമ്പനികളിൽ ഷെയർഹോൾഡിങ് വാങ്ങാൻ കുറച്ച് പണം ലേയർ ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി സത്യേന്ദർ ജെയിനിനെ അറസ്‌റ്റ് ചെയ്‌തതെന്ന് എഎപി പറഞ്ഞു.
സത്യേന്ദർ ജെയിനിന്‍റെ പങ്കാളിത്തത്തിന് ഹവാല ഓപ്പറേറ്റർമാർ തെളിവുകളൊന്നും നൽകിയിട്ടില്ലെന്നും ഈ വ്യക്തികളെ തനിക്ക് അറിയില്ലെന്ന് ജെയിൻ പറഞ്ഞുവെന്നും പാർട്ടി വ്യക്തമാക്കി. ആ ഹവാല ഓപ്പറേറ്റർമാരെ ജയിലിൽ അടയ്ക്കുന്നതിന് പകരം അവരെ കുറ്റവിമുക്തരാക്കുകയായിരുന്നു എന്നും, എന്നാൽ ഇഡി സത്യേന്ദർ ജെയിനെ അറസ്‌റ്റ് ചെയ്‌തുവെന്നും എഎപി അവകാശപ്പെട്ടു.
ജെയിനിന്‍റെ കമ്പനികളുടെ നിയന്ത്രണത്തെക്കുറിച്ചോ കമ്പനികളുടെ കാര്യങ്ങളിലുള്ള പങ്കാളിത്തത്തെക്കുറിച്ചോ ഉള്ള ഇഡിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ജെയ്‌നിനും കുടുംബത്തിനും ഈ കമ്പനികളുടെ ഷെയർഹോൾഡിങ്ങും ഡയറക്‌ടർഷിപ്പും ഭൂമി വാങ്ങലും ഇല്ലെന്നും പാർട്ടി അവകാശപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച (18-03-2024) സുപ്രീം കോടതി തള്ളി, ഉടൻ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
ALSO READ : കെജ്‌രിവാളിന് പിന്നാലെ അതിഷിയുടെ വസതിയിലുമെത്തി ഡല്‍ഹി ക്രൈംബ്രാഞ്ച്