അമരാവതി : സ്വന്തം പിതാവിനെ പരാജയപ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള മകന്‍റെ സാമൂഹ്യ മാധ്യമ പോസ്റ്റ് വൈറല്‍. ഉപമുഖ്യമന്ത്രി കൂടിയായ പിതാവിനെതിരെയാണ് മകന്‍റെ ഈ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശിലെ അനകാപള്ളി ലോക്‌സഭ മണ്ഡലത്തിലെ വൈസിപി സ്ഥാനാര്‍ഥിയും ഉപമുഖ്യമന്ത്രിയുമായ ബുദി മുത്യാല നായിഡുവിന്‍റെ മകന്‍ ബുദി രവികുമാറാണ് പിതാവിനെ പരാജയപ്പെടുത്താന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
മുത്യാല നായിഡുവിന്‍റെ രണ്ടാം ഭാര്യയിലുള്ള മകള്‍ അനുരാധ മധുഗുള നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ഇവര്‍ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുത്യാല നായിഡുവിന്‍റെ ആദ്യ ഭാര്യയിലെ മകന്‍ കൂടിയായ ബുദി രവികുമാര്‍ രംഗത്തുണ്ട്. അല്‍പ്പം കൂടി കടന്ന് സ്വന്തം പിതാവിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും അദ്ദേഹം പ്രചാരണം നടത്തുന്നു.
സ്വന്തം മകനോട് നീതി ചെയ്യാത്ത പിതാവ് തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നവര്‍ക്കായി എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു. എല്ലാ വോട്ടര്‍മാരും ഇക്കാര്യം ആലോചിക്കണമെന്നും തന്‍റെ പിതാവിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. വൈസിപി നേതാക്കള്‍ക്ക് കനത്ത അടി ആയിരിക്കുകയാണ് ഈ സാമൂഹ്യ മാധ്യമപോസ്റ്റ്. മകന് അവസരം നല്‍കാതെ രണ്ടാം ഭാര്യയിലെ മകള്‍ക്ക് രാഷ്‌ട്രീയ അവസരം നല്‍കിയതില്‍ പ്രതിേഷധിച്ചാണ് ഇയാള്‍ സ്വതന്ത്രനായി ജനവിധി തേടുന്നത്. അത് കൊണ്ട് തന്നെ ബുദി രവികുമാറിന്‍റെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുമുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുള്ള രവികുമാര്‍ തന്‍റെ പ്രചാരണം തീവ്രമാക്കിയിരിക്കുകയാണ്. തന്‍റെ മുത്തച്ഛന്‍റെയും ജനങ്ങളുടെയും പിന്തുണയോടെ തനിക്ക് വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവയ്ക്കുന്നു. വൈസിപിയിലും ഈ വിഷയം വലിയ സംസാരമായിക്കഴിഞ്ഞു.
1984ല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് മുദി മുത്യാല രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജോയിന്‍റ് കണ്‍വീനര്‍, കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍, തരുവ ഗ്രാമത്തിലെ സര്‍പഞ്ച്, മുളകളപള്ളി എംപിടിസി, ദേവരപ്പള്ളി മണ്ഡല്‍ പരിഷത്തിന്‍റെ എംപിപി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചു. സംസ്ഥാന വിഭജനത്തിന് ശേഷം കോണ്‍ഗ്രസ് വിടുകയും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്‌തു.
2014ല്‍ ബുദി മുത്യാല നായിഡു നിയമസഭ തെരഞ്ഞെടുപ്പില്‍ മഡുഗുള്ള മണ്ഡലത്തില്‍ നിന്ന് വൈസിപി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. അങ്ങനെ ആദ്യമായി അദ്ദേഹം എംഎല്‍എയായി.
Also Read: ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് ആറ് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ
2019ല്‍ രണ്ടാം തവണയും എംഎല്‍എയായ അദ്ദേഹം 2019 ജൂണ്‍ രണ്ടിന് സര്‍ക്കാര്‍ വിപ്പായി നിയമിതനായി. 2022 ഏപ്രില്‍ പതിനൊന്നിന് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അദ്ദേഹത്തെ മന്ത്രിയായി അവരോധിച്ചു. പഞ്ചായത്തി രാജ്-ഗ്രാമീണ വികസന മന്ത്രിയായിട്ടായിരുന്നു നിയമനം. ഉപമുഖ്യമന്ത്രിയുടെയും ചുമതല നല്‍കി.