ബിഹാർ: ജെപി സിങ് വധക്കേസിൽ സിപിഐ (എംഎൽ) നേതാവും അജിയോൻ എംഎൽഎയുമായ മനോജ് മൻസിലിന് ജീവപര്യന്തം (MLA Manoj Manzil Sentenced To Life Imprisonment). 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ജെപി സിങ് കൊല്ലപ്പെട്ടത്. മൻസിൽ ഉൾപ്പെടെ 23 പേർക്കാണ് കേസിൽ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്. സിവിൽ കോടതി എഡിജെ 3 ആണ് വിധി പ്രഖ്യാപിച്ചത്.
എം എൽ എ മനോജ് മൺസിലിനെ കാണാനായി താരാരി എംഎൽഎയായ സുദാമ പ്രസാദിനോടൊപ്പം നൂറുകണക്കിന് അനുയായികളാണ് കോടതിയിൽ തടിച്ചു കൂടിയത്. 9 വർഷത്തിന് മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 2020 ൽ സംവരണ സീറ്റായ അജിയോൻ മണ്ഡലത്തിൽ നിന്നാണ് മൻസിൽ ആദ്യമായി നിയസഭയിൽ എത്തിയത്. രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. അറയിലെ എംപി, എംഎൽഎ കോടതിയാണ് മൻസിലിന് ശിക്ഷ വിധിച്ചത്.
വിധി പ്രസ്‌താവനത്തിനു തൊട്ടുപിന്നാലെ എം എൽ എയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസിലെ വിധിക്കെതിരെ മൻസിലിന്‍റെ അഭിഭാഷകർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം. മേൽ കോടതിയിൽ നിന്ന് ശിക്ഷ ഇളവ് ലഭിച്ചില്ലെങ്കിൽ മനോജ് മാൻസിലിന് നിയമസഭാംഗത്വം നഷ്‌ടമായേക്കും. ജനാതിപത്യ നിയമപ്രകാരം രണ്ടു വർഷത്തിലധികം ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ടാൽ അവർ നിയമനിർമാണ സഭയിൽ നിന്നും അയോഗ്യരാകും.