ന്യൂഡൽഹി: നീറ്റ് - നെറ്റ് മത്സര പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നത് സംബന്ധിച്ചതില്‍ ഉള്‍പ്പടെ നിയമം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്‍റെ മുഖം രക്ഷിക്കാനെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. നീറ്റ്-യുജി, യുജിസി-നെറ്റ് പരീക്ഷകൾ ഉൾപ്പെടെ നിരവധി അഴിമതികൾ നടന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌ത 2024-ലെ പൊതു പരീക്ഷ നിയമത്തില്‍ പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
ഈ നിയമം ആവശ്യമായിരുന്നെന്നും എന്നാൽ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംഭവിച്ചതിന് ശേഷമാണ് ഇതു കൊണ്ടുവരുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി, കൂടാതെ യുജിസി-നെറ്റ് എന്നിവയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും രാജ്യത്തുടനീളം പ്രതിഷേധം നടത്തിയിരുന്നു.