ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകള്‍ രാഷ്‌ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിൻ്റെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് അദ്ദേഹത്തെ പലതവണ അവഗണിച്ചിട്ടുണ്ടെന്നും വൈഷ്‌ണവ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൻമോഹൻ സിങിന് സ്‌മാരകം നിർമിക്കുന്നതിന് ഉചിതമായ സ്ഥലം നൽകാതെ ബിജെപി സർക്കാർ അപമാനിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാർക്ക് രാജ്ഘട്ടിനോടു ചേർന്ന് സമാധിക്കും സ്‌മാരകത്തിനുമായി സ്ഥലം അനുവദിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പൊതുശ്‌മശാനമായ നിഗംബോധ് ഘട്ടിൽ സംസ്‌കാരം നടത്തിയതെന്ന് കോൺഗ്രസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അശ്വിനി വൈഷ്‌ണവ് മറുപടിയുമായി രംഗത്തെത്തിയത്.
Congress’s hypocrisy stands exposed as they politicise Dr. Manmohan Singh Ji’s last journey. Congress repeatedly sidelined him during his tenure as PM.
— Ashwini Vaishnaw (@AshwiniVaishnaw) December 28, 2024
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശിൽപിയായ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനുള്ള സ്‌മാരകം കോൺഗ്രസ് നിഷേധിച്ചു, എഐസിസി ആസ്ഥാനത്തിലൂടെയുള്ള അവസാന യാത്രയും അദ്ദേഹത്തിന് നിഷേധിച്ചിരുന്നു എന്നും അശ്വിനി വൈഷ്‌ണവ് ചൂണ്ടിക്കാണിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണശേഷം അദ്ദേഹത്തെ ആദരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന് നൽകിയ ഭാരതരത്‌നയെപ്പോലും വിലകുറച്ച് കാണിച്ചുവെന്നും വിമർശനം ഉന്നയിച്ചു.
'ഡോ. മൻമോഹൻ സിങ് പേരിന് മാത്രം പ്രധാനമന്ത്രിയായിരുന്നു. 2013ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഡോ. മൻമോഹൻ സിങ് അധ്യക്ഷനായ ക്യാബിനറ്റ് അംഗീകരിച്ച ഓർഡിനൻസ് രാഹുൽ ഗാന്ധി പരസ്യമായി കീറിക്കളഞ്ഞതാണ് ആത്യന്തികമായ അപമാനമെന്നും' അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.
Also Read: മന്‍മോഹനും കേരളവും: കേരളത്തെ ചേർത്തുപിടിച്ച പ്രധാനമന്ത്രി