സുപോൾ : ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ജീവൻ നഷ്‌ടമായ ആളുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ച് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. സുപോളിനും മധുബാനി ജില്ലയ്ക്കും ഇടയിൽ കോസി നദിക്കു കുറുകെ നിർമാണത്തിലിരുന്ന പാലമായിരുന്നു ഇന്നലെ രാവിലെ ഏഴ് മണിയോടെ തകർന്ന് വീണത് (Bihar: State Dy CM Sinha Announces Compensation For Victims Of Under-Construction Bridge Collapse).
തൊഴിലാളികളുടെ എല്ലാ ചികിത്സ ആവശ്യങ്ങളും പരിഗണിക്കാനും സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്താനും കേന്ദ്ര സർക്കാർ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. പാലം തകര്‍ന്നത് താൻ അവലോകനം ചെയ്‌തു. സെഗ്‌മെന്‍റ് ഉയർത്തുന്നതിനിടെയാണ് തൊഴിലാളികൾക്ക് അപകടത്തിൽപ്പെട്ടത്.
11 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. അതിൽ 10 പേർ ഇപ്പോൾ അപകടനില തരണം ചെയ്‌തു. എന്നാൽ ഒരാൾ നിർഭാഗ്യവശാൽ മരിച്ചു. അപകടത്തിൽ മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ വീതവും കമ്പനി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ALSO READ:കസ്‌ഗഞ്ച് അപകടം ; മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
അപകടത്തിൽ പരിക്കേറ്റവരെ ഇന്ന് നേരിട്ട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപോൾ ജില്ലയിലെ ബകൗറിനെ മധുബാനി ജില്ലയിലെ ഭേജയുമായി ബന്ധിപ്പിക്കുന്ന കോസി നദിക്ക് കുറുകെ 10.2 കിലോമീറ്റർ നീളമുളള പാലം നിർമ്മിക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ). അതേസമയം നിയമലംഘനത്തിന് കുറ്റക്കാരെന്ന് കണ്ടെത്തിയവരോട് ഒരു ദയയും കാണിക്കില്ലെന്ന് ബിഹാർ സർക്കാർ പറഞ്ഞു
നിർമ്മാണത്തിലിരിക്കുന്ന സ്ഥലത്ത് പത്തോ പതിനൊന്നോ പേർ ജോലി ചെയ്യുന്നുണ്ടായിരുന്നെന്നും പാലം തകർന്നപ്പോൾ പലർക്കും ഗുരുതരമായി പരിക്കേറ്റെന്നും സംഭവത്തിൽ ദൃക്‌സാക്ഷിയായ ധർമേന്ദ്ര യാദവ് പറഞ്ഞു. അതേസമയം ക്രെയിനുകളുടെ സഹായത്തോടെ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് സുപോൾ ജില്ല കലക്‌ടര്‍ കൗശൽ കുമാർ പറഞ്ഞിരുന്നു.