ഹൈദരാബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതി ഒഴിയുന്നില്ല. സംസ്ഥാനത്ത് പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം സ്‌തംഭിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് ഇരുസംസ്ഥാനങ്ങളിലുമായി 32 ഓളം പേർ മരിച്ചതായാണ് സൂചന. അതേസമയം ശനിയാഴ്‌ച (സെപ്‌റ്റംബർ 7) വരെ തീരദേശത്തോട് അടുത്ത് കിടക്കുന്ന മേഖലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴ തുടരുന്നിനാൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 45,369 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചു. അതേസമയം വിശാഖപട്ടണം അനകപ്പള്ളി, വിശാഖപട്ടണം അല്ലൂരി, കാക്കിനട, കോണസീമ, യാനം, പശ്ചിമ ഗോദാവരി, കിഴക്കൻ ഗോദാവരി എന്നിവടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പ്രളയത്തിൽ നാശം വിതച്ച കൃഷ്‌ണ, എൻടിആർ, ഗുണ്ടൂർ ജില്ലകൾ കേന്ദ്രത്തിന്‍റെ ഇന്‍റർ മിനിസ്‌റ്റീരിയൽ സംഘം ഇന്ന് (സെപ്‌റ്റംബർ 5) സന്ദർശിക്കും. ദുരിതബാധിതരുമായി സംസാരിക്കുമെന്നും അവർ അറിയിച്ചു. ദുരിതബാധിത മേഖല സന്ദർശിക്കുന്ന കേന്ദ്രസംഘത്തിൽ ദേശീയ ദുരന്തനിവാരണ അതോരിറ്റി ഉപദേഷ്‌ടാവ് കെപി സിങ്, സെൻട്രൽ വാട്ടർ കമ്മിഷൻ ഡയറക്‌ടർ സിദ്ധാർഥ് മിത്ര എന്നിവരും ഉണ്ടാകും.
മഴ ഏറ്റവും കൂടുതൽ ബാധിച്ചത് വിജയവാഡയെ ആണെന്നാണ് ഔദ്യോഗിക അറിയിപ്പ്. 24 മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്‌തത്. അതേസമയം ഗുണ്ടൂരിൽ മൂന്നും, പൽനാടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കനത്ത മഴയ്‌ക്കൊപ്പം ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശത്ത് ചുഴലിക്കാറ്റും രൂപപ്പെട്ടിരുന്നു. അത് പ്രദേശത്ത് വ്യാപക വെള്ളപ്പൊക്കത്തിന് കാരണമാകുകയും, കൃഷിയിടങ്ങൾ നശിക്കാൻ ഇടയാകുകയും ചെയ്‌തു. സംസ്ഥാനത്തെ റോഡുകൾ, റെയിൽവേ ട്രാക്കുകൾ, കൃഷിയിടങ്ങൾ എന്നിവ ഇപ്പോഴും വെള്ളക്കെട്ടിലാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്‌റ്റംബർ 4 മുതൽ 8 വരെ വടക്കൻ ആന്ധ്രാപ്രദേശിലെ പല സ്ഥലങ്ങളിലും സെപ്‌റ്റംബർ 4 മുതൽ സെപ്‌റ്റംബർ 6 വരെ തെക്കൻ ആന്ധ്രാപ്രദേശിലും (SCAP) നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
22 വൈദ്യുതി സബ് സ്‌റ്റേഷനുകളും 3,973 കിലോമീറ്റർ റോഡുകളും വെള്ളപ്പൊക്കത്തിൽ തകർന്നതായി മന്ത്രി കൊളുസു പാർഥസാരഥി പറഞ്ഞു. 78 കുളങ്ങളും കനാലുകളും തകർന്നുവെന്നും, 6,44,536 പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സംസ്ഥാനത്ത് 193 ദുരിതാശ്വാസ ക്യാമ്പുകളിലായി 42,707 പേരാണ് കഴിയുന്നത്. രക്ഷാപ്രവർത്തനത്തിനായി 50 എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകൾ ദുരിതബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ആറ് ഹെലികോപ്‌ടറുകളും 228 ബോട്ടുകളും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, 317 നീന്തൽക്കാരും സ്ഥലത്തുണ്ട്,' -കൊളുസു പാർഥസാരഥി വ്യക്തമാക്കി.
ഇന്നലെ (സെപ്‌റ്റംബർ 4) മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ ബാങ്കർമാരുമായും ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമായും ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെയും മറ്റും ഇൻഷുറൻസ് ക്ലെയിമുകൾ 10 ദിവസത്തിനകം തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം അറിയിച്ചു. കൂടാതെ, രണ്ടാഴ്‌ചയ്ക്കകം അവ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രളയക്കെടുതി നേരിടാൻ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ അഞ്ച് കോടി രൂപ സംഭാവന നൽകി.