ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ തകർച്ചയിൽ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഹസാരെ. മദ്യത്തിനും പണത്തിനും പിന്നാലെ പോകാനാണ് കെജ്‌രിവാള്‍ ശ്രമിച്ചത്. കെജ്‌രിവാള്‍ പണം കണ്ട് മതി മറന്നുവെന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥാനാർഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതാണ് എഎപിയുടെ പരാജയത്തിന് കാരണമെന്നും ഹസാരെ പറഞ്ഞു. മദ്യത്തിലും പണത്തിലും പാർട്ടി കുടുങ്ങിപ്പോയതിനാലാണ് കെജ്‌രിവാളിന്‍റെ പ്രതിച്ഛായ തകരുകയും പിന്തുണ കുറയുകയും ചെയ്‌തത്. സ്ഥാനാർഥികൾ സംശുദ്ധരായിരിക്കണം.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പൊതു പ്രവർത്തകർ കളങ്കമില്ലാത്ത പ്രതിച്ഛായ നിലനിർത്തണം. ഡൽഹി മദ്യനയം കെജ്‌രിവാളിന്‍റെ പ്രതിച്ഛായയെ ദുർബലപ്പെടുത്തി. ആരോപണങ്ങൾ നേരിടുമ്പോൾ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യത്തിന് 'ബൈ 1 ഗെറ്റ് 1 ഫ്രീ' ഓഫർ അവതരിപ്പിച്ച മദ്യ വിവാദത്തിൽ മുൻപും കെജ്‌രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. അതേസമയം ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ഡല്‍ഹിയില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഭരണകക്ഷിയായ ആം ആദ്‌മിക്ക് 22 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.