ഗുവാഹത്തി: ജനുവരി 31 വരെ സംസ്ഥാനത്ത് നിന്ന് 30,101 പേരെ നാടുകടത്തിയെന്ന് അസം മന്ത്രി അതുല്‍ബോറ നിയമസഭയെ അറിയിച്ചു. 2023 ഡിസംബര്‍ വരെ സംസ്ഥാനത്ത്1,59,353 വിദേശികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 30,101 വിദേശികളെയാണ് അസം നിയമപ്രകാരം നാടുകടത്തിയതെന്ന് മന്ത്രി അതുല്‍ബോറ വ്യക്തമാക്കിയത്(State minister Atul Bora).
സംസ്ഥാനത്ത് എത്ര ബംഗ്ലാദേശികള്‍ ഉണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. നിയമസഭ സമാജികന്‍ അമിനുല്‍ ഇസ്ലാം ആണ് ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്. തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ കാര്യത്തിലും അസം നിയമത്തിലെ ആറാം അനുച്ഛേദപ്രകാരം അസമികളായവര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണത്തെയും കുറിച്ച് കേന്ദ്രസര്‍ക്കാരുമായി ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നോ എന്നും അദ്ദേഹം ആരാഞ്ഞു(Assam Accord).
നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ജനുവരി 31 വരെ 203 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. സംസ്ഥാന നിയമത്തിലെ ആറാം ഉപവകുപ്പിനെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ വകുപ്പിനൊപ്പം എല്ലാ വകുപ്പുകളും സമിതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുവരെ സമിതിയുമായി അഞ്ച് തവണ ചര്‍ച്ചകളും നടത്തി. ആധികാരിക പഠനത്തിനും പുനപ്പരിശോധനയ്ക്കും ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.
അസമിലെ തദ്ദേശീയ ജനത എന്നത് ഇനിയും നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അസം നിയമത്തില്‍ പറയുന്ന അസമികള്‍ ആരാണെന്ന കാര്യത്തില്‍ ഇനിയും തീര്‍പ്പുണ്ടായിട്ടില്ല.
1966 ജനുവരി ഒന്നാണ് വിദേശികളെ തിരിച്ചറിയാനും വോട്ടര്‍പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ നീക്കം ചെയ്യാനും അടിസ്ഥാനമാക്കിയത്. ഈ ദിവസത്തിന് മുമ്പ് സംസ്ഥാനത്ത് താമസമാക്കിയവരും 1967 മുതല്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവരും അസമിലെ ജനതയെന്ന അംഗീകാരം നേടിയവരാണ്. 1966 ജനുവരി ഒന്നിന് ശേഷം സംസ്ഥാനത്തേക്ക് എത്തിയ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ വിദേശ നിയമത്തിന്‍റെ പരിധിയില്‍ പെടുത്തിയിരിക്കുന്നു. ഇവര്‍ രജിസ്ട്രേഷന്‍ ഓഫ് ഫോറിനേഴ്സ് ആക്‌ട് പ്രകാരമുള്ള നടപടികള്‍ക്ക് വിധേയരാണ്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തവര്‍ പത്ത് കൊല്ലത്തിനകം തന്നെ രാജ്യം വിടണമെന്നും നിയമമുണ്ട്. ഇത്തരത്തില്‍ നാടുകടത്തിയവര്‍ വീണ്ടും അനധികൃതമായി ഇവിടെയെത്തിയാല്‍ വീണ്ടും നാടുകടത്തപ്പെടും. 1971 മാര്‍ച്ച് 25ന് ശേഷം രാജ്യത്തെത്തിയവരെയും നാടുകടത്തും.
Also Read: ഏകീകൃത സിവിൽ കോഡ് ചര്‍ച്ച ചെയ്യാന്‍ അസം മന്ത്രിസഭ ; സമഗ്രമായി വിലയിരുത്തുമെന്ന് ജയന്ത മല്ല ബറുവ