'കിളിമീനും, കോരയും കഴന്തനും കരിക്കാടയും'; ട്രോളിങ് നിരോധനത്തിന് ശേഷം ആദ്യദിനം വല നിറയെ മീനുമായി വള്ളങ്ങൾ - മത്സ്യബന്ധന യാനങ്ങൾ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/01-08-2023/640-480-19151065-thumbnail-16x9-jdvgf.jpg)
കൊല്ലം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചതോടെ കടലിലേക്ക് കുതിച്ച യാനങ്ങൾക്ക് വല നിറയെ മീൻ ലഭിച്ചു. നീണ്ടകര പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയിരുന്ന ചങ്ങല നീക്കിയതോടെയാണ് യന്ത്രവൽകൃത ബോട്ടുകളും വള്ളങ്ങളും ചാകര തേടി കടലിലേക്ക് കുതിച്ചത്. ചെമ്മീൻ ഇനങ്ങളായ കഴന്തൻ, കരിക്കാടി എന്നിവയാണ് കൂടുതലായും ലഭിച്ചത്. ചെറിയ ബോട്ടുകൾ ഒരു ദിവസത്തിനുള്ളിൽ തന്നെ മടങ്ങിയെത്തുന്നതാണ്. അതേസമയം, വലിയ ബോട്ടുകൾ തിരികെയെത്താൻ പരമാവധി 3 ദിവസം വരെ എടുക്കും. നീണ്ട 52 ദിവസങ്ങൾക്ക് ശേഷം ഇന്നലെ അർധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിച്ചത്. ജൂൺ 9-ാം തീയതിയാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞത് മത്സ്യ ലഭ്യതയെ ബാധിക്കുമോ എന്നതിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും ആദ്യദിനം കടലിൽ പോയ ബോട്ടുകൾക്ക് വല നിറയെ മീനാണ് ലഭിച്ചത്. കിളിമീനും, കോരയുമാണ് ചില ബോട്ടുകൾക്ക് ലഭിച്ചത്. എന്നാൽ കഴന്തൻ ചെമ്മീനും കരിക്കാടി ചെമ്മീനും പ്രതീക്ഷിച്ച വില കിട്ടിയില്ല. ട്രോളിങ് നിരോധനത്തിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ മത്സ്യ ലഭ്യത താരതമ്യേന കുറഞ്ഞിരുന്നു.