ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ വിവാദം: 'എൽഡിഎഫിന്‍റേത് തരംതാഴ്‌ന്ന പ്രചാരണം'; ജനം മറുപടി പറയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദം ഉയർത്തി തരം താഴ്ന്ന പ്രചാരണത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. എൽഡിഎഫ് ഉയർത്തുന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് അത് ഉന്നയിക്കുന്നവർക്ക് വരെ അറിയാം. പക്ഷേ, മറ്റൊന്നും പ്രചാരണ ആയുധമാക്കാൻ ഇല്ലാത്തത് കൊണ്ടാണ് അവരത് സ്വീകരിക്കുന്നതെന്നും ഇതിനൊക്കെ ജനം മറുപടി നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കോടതികളുടെ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ ഉമ്മൻ ചാണ്ടിയുടെ വേട്ടയാടൽ ഇതിലും കഠിനമായേനേ. പല രൂപത്തിലും അദ്ദേഹത്തെ അപമാനിക്കാനും, ദ്രോഹിക്കാനും ശ്രമിച്ചവരാണ് ഇന്ന് മറിച്ച് പറയുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. ഈ സർക്കാരിന്‍റെ കൈ കൊണ്ട് ചാട്ടവാറടി ഏൽക്കാത്ത ഏതെങ്കിലും ജനവിഭാഗങ്ങളുണ്ടോ. പെൻഷനോ, ശമ്പളമോ ഇല്ല. എല്ലാവരും സർക്കാരിനെ ശപിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ആരോഗ്യരംഗം താറുമാറായി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വില വർധനവ് ക്രമാതീതമായി വർധിച്ചു. നിയമ സംവിധാനം ഇത്രയും കുത്തഴിഞ്ഞ ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ജീവിക്കാൻ സാധിക്കാത്ത നില വന്നിരിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.