ഓണവിപണി ലക്ഷ്യമിട്ടിറക്കിയ 30 ഏക്കർ വാഴ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു ; ദുരിതത്തില്‍ കർഷകർ
കോട്ടയം : കുമരകത്ത് വെള്ളപ്പൊക്കത്തിൽ വാഴ കൃഷി നശിച്ചു. വെച്ചൂർ പുത്തൻ കായലിലെ 30 ഏക്കർ സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് ചെയ്‌ത കൃഷി നശിച്ചത് കർഷകരെ ദുരിതത്തിലാക്കി.
ഏത്തവാഴയും പൂവൻ വാഴയുമാണ് കായലിന് സമീപമുള്ള പ്രദേശത്ത് കർഷകർ കൃഷി ചെയ്‌തത്. ഓണവിപണി മുന്നിൽ കണ്ട് നാലും അഞ്ചും ഏക്കറുകളിൽ നിരവധി കർഷകരാണ് കൃഷിയിറക്കിയത്. കുലച്ച് തുടങ്ങിയ വാഴകൾ വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ വലിയ സാമ്പത്തിക നഷ്‌ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്.
അതേസമയം തുടർച്ചയായി വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചിട്ടും സർക്കാരിൽ നിന്ന് നഷ്‌ടപരിഹാരം കിട്ടിയില്ലെന്നാണ് കർഷകരുടെ പരാതി. ഇൻഷുറൻസ് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആനുകൂല്യങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും കർഷകർ പറഞ്ഞു. വെള്ളപ്പൊക്കം ഒഴിവാക്കാൻ കായലും തോടും കുഴിച്ച് ചെളിയും മണലും നീക്കം ചെയ്യാൻ പഞ്ചായത്ത് തലത്തിൽ നടപടി ഉണ്ടാകണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.