Oommen chandy | പുതുപ്പള്ളിയില്‍ അവസാനിക്കാത്ത 'ജനസമ്പര്‍ക്കം' ; കുഞ്ഞൂഞ്ഞിന് കണ്ണീര്‍ പൂക്കളര്‍പ്പിക്കാന്‍ ആളൊഴുക്ക് - ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/23-07-2023/640-480-19074778-thumbnail-16x9-oc.jpg)
കോട്ടയം : തങ്ങളുടെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി കൂടെയില്ലാത്ത ദുഃഖസാന്ദ്രമായ ഞായറാഴ്‌ചയായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് ഇന്ന്. അവസാനമായി ഒരു നോക്ക് കണ്ടവരുടേയും കാണാന്‍ കഴിയാതെ പോയവരുടേയുമടക്കം പ്രവാഹമാണ്, അവര്‍ കുഞ്ഞൂഞ്ഞായും കുഞ്ചായനായും കണ്ടയാളുടെ കബറിടത്തിലേക്ക്. അക്കൂട്ടത്തില്‍ സാധാരണക്കാരും നേതാക്കളുമടക്കം സമൂഹത്തിന്‍റെ നാനാതുറകളിലുമുള്ള മനുഷ്യരുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് മൂന്നാം ദിനം വന്നെത്തിയ ഞായറാഴ്‌ചയായതിനാല്‍ കബറിടത്തില്‍ പ്രത്യേക ധൂപപ്രാർഥന നടന്നു. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി, ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രൻ എന്നിവരും ഇന്ന് കല്ലറ സന്ദര്‍ശിച്ചു. കബറിടത്തിൽ മെഴുകുതിരി കത്തിച്ചും പൂക്കള്‍ വിതറിയും പ്രാര്‍ഥിച്ചും പൊട്ടിക്കരഞ്ഞുമാണ് വന്നവർ മടങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ശേഷം, കല്ലറ സന്ദർശിക്കാൻ ദൂരെ ദേശങ്ങളില്‍ നിന്നുപോലും ധാരാളം പേരാണ് നിത്യേന എത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും ഇന്ന് കല്ലറയിലെത്തി പ്രാർഥിച്ചു. ധൂപപ്രാർഥനയ്ക്ക് ഫാ. കെവി ജോസഫ്, ഫാ. ഡോ. വർഗീസ് പി വർഗീസ്, ഫാ. കുര്യക്കോസ് ഈപ്പൻ എന്നിവർ കാർമികത്വം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന്‍റെ ഒൻപതാം നാൾ കുർബാനയും ധൂപപ്രാർഥനയും നടക്കും. 30ാം നാളും 40ാം നാളും പ്രത്യേക ചടങ്ങുകൾ ഉണ്ടാകും.