ഇരവികുളം ദേശീയോദ്യാനം വീണ്ടും സജീവം; മധ്യവേനലവധിയില്‍ കണ്ണുംനട്ട് മൂന്നാറിൻ്റെ വിനോദസഞ്ചാര മേഖല
ഇടുക്കി: വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം രണ്ട് മാസത്തെ ഇടവേളക്കു ശേഷം തുറന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനവും നിരോധിച്ചിരുന്നു.
ഈ സീസണിൽ ഇതുവരെ നൂറിലധികം വരയാടിൻ കുഞ്ഞുങ്ങളാണ് രാജമലയിൽ പിറന്നത്. വൈകാതെ വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. എല്ലാവര്‍ഷവും വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ച് ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇത്തവണ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനമുണ്ടായത്.
പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഉദ്യാനം തുറന്നതോടെ മൂന്നാറിൻ്റെ വിനോദ സഞ്ചാര മേഖല കൂടുതൽ സജീവമാകും. മധ്യവേനലവധി ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ മൂന്നാറിൽ സഞ്ചാരികളുടെ തിരക്കേറുമെന്നാണ് പ്രതീക്ഷ. അതേസമയം ഇടവേളക്കു ശേഷം സഞ്ചാരികൾക്കായി തുറക്കുന്ന രാജമലയിൽ പുതിയ കഫറ്റേരിയ, സെൽഫി പോയിന്‍റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
മൂന്നാർ, ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ നയമക്കാട് അഞ്ചാം മൈലിൽ എത്തുന്ന സഞ്ചാരികളെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള വാഹനത്തിലാണ് മലമുകളിലേക്ക് കൊണ്ടുപോകുന്നത്.
മുതിർന്നവർക്ക് 200രൂപയും വിദ്യാർഥികൾ, കുട്ടികൾ എന്നിവർക്ക് 150 രൂപയുമാണ് നിരക്ക്. അഞ്ച് പേർക്ക് സഞ്ചാരിക്കാവുന്ന ബഗ്ഗി കാറിന് 7500 രൂപയാണ്. 11 കി. മീ. ദൂരമാണ് ബഗ്ഗി കാറിലെ യാത്ര.
Also Read: കൊവിഡ് തളർച്ചയിൽ നിന്ന് കരകയറി കേരള ടൂറിസം; കഴിഞ്ഞ വർഷമെത്തിയത് 1.33 കോടി ആഭ്യന്തര ടൂറിസ്റ്റുകള്‍