സഭ തര്‍ക്കം: സര്‍ക്കാരിന്‍റേത് പ്രശ്‌ന പരിഹാര നിലപാട് - എം വി ഗോവിന്ദന്‍
കോട്ടയം: ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണെന്നും സുപ്രീം കോടതിവിധിയടക്കം പരിശോധിച്ച് മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. ആരെയും ശത്രുപക്ഷത്ത് നിർത്താൻ ഉദ്ദേശിക്കുന്നില്ല. ആരെയും സുഹൃത്ത് എന്ന നിലയിലും കണ്ട് പ്രശ്‌നം കൈകാര്യം ചെയ്യില്ല എന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇന്നലെ സഭ നേതൃത്വം പാർട്ടി സെക്രടറിയുമായി കോട്ടയത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതി വിധിയ്ക്ക് മേൽ സഭാതർക്കത്തിൽ സർക്കാർ നിയമ നിർമ്മാണത്തിനൊരുങ്ങതിൽ സഭ പ്രതിഷേധത്തിലാണ്.
ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാരിന് വീഴ്‌ച പറ്റിയിട്ടില്ല എന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി കാര്യക്ഷമമായി പ്രവർത്തിച്ചു. സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളെല്ലാം ചീറ്റിപ്പോയി. തനിക്കെതിരായ ആരോപണത്തെ നിയമപരമായി നേരിടും.
മാനനഷ്‌ടത്തിന് കേസ് കൊടുക്കുന്നതല്ല മുഖ്യമന്ത്രിയുടെ പണി. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്‌ടപ്പെടില്ല. സ്വപ്‌ന സുരേഷിനെതിരെ മാന നഷ്‌ടകേസ് കൊടുക്കാന്‍ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസകിനും സിപിഎം അനുമതി നല്‍കിയിട്ടുണ്ട്. ഇ പി ജയരാജന്‍റെ റിസോര്‍ട്ട് വിവാദം മാധ്യമ സൃഷ്‌ടിയാണെന്നും എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍ പ്രതികരിച്ചു.