കുറവുകളെ നിറവുകളാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കിറങ്ങി സുജാത
Published : Dec 3, 2023, 3:37 PM IST
കോട്ടയം: സർക്കാർ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ച് സമൂഹത്തിന് മാതൃകയാകുകയാണ് ഭിന്നശേഷിക്കാരിയായ കോട്ടയം സുജാത കെ ബി (Charity worker Sujatha K B). ഭിന്നശേഷിക്കാർക്ക് മാത്രമല്ല, നിർധനരായവർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങായി സുജാത 10 വർഷത്തിലധികമായി ഇവിടെയുണ്ട്. കോട്ടയം അയ്‌മനം പുലിക്കുട്ടിശേരി സ്വദേശിനിയായ സുജാതയ്ക്ക് ചെറുപ്പകാലത്ത് എടുത്തകുത്തിവെയ്‌പിനെ തുടർന്നാണ് ഒരു വശം തളർച്ചയുണ്ടായത്. വിജയപുരo പഞ്ചായത്തിലെ ക്ലർക്കാണ് സുജാത. ഭിന്നശേഷിക്കാരുടെ വിഷമതകൾ നേരിട്ടറിയാവുന്ന ആളാണ് സുജാത. അതിനാൽ തന്നെ ഇവരെ മനസറിഞ്ഞ് സഹായിക്കാനും സുജാതയ്‌ക്കറിയാം. ആഴ്ച്ചയിലൊരിക്കൽ ഇവർ വിശന്നിരിക്കുന്നവർക്കായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാറുണ്ട്. പഞ്ചായത്തുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കും രോഗികൾക്കും മരുന്നുകളടക്കമുള്ള നിരവധി സഹായങ്ങൾ നൽകാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സുഹൃത്തുക്കളും പങ്കാളികളാണ്. ഇവർ ചേർന്ന് രണ്ടു കുടുബങ്ങളുടെ എല്ലാ ചെലവുകളും ഏറ്റെടുത്തു നടത്തുന്നുണ്ട്. മറ്റുള്ളയിടങ്ങളിലെത്താൻ പരിമിതികളേറെയുണ്ടെങ്കിലും ഒപ്പമുള്ളവരെ ചേർത്ത് പിടിക്കാനായി കുറവുകളെ നിറവുകളായി കണ്ട് സുജാത ആളുകൾക്ക് നേരിട്ട് സഹായവുമായെത്തും. നമ്മുടെ നാട് ഭിന്നശേഷി സൗഹൃദമാണെങ്കിലും പൂർണ്ണമായി ആ അർത്ഥത്തിലെത്തിയിട്ടില്ലെന്നാണ് സുജാതയുടെ അഭിപ്രായം. ഭിന്നശേഷിക്കാരോട് സമൂഹത്തിന്‍റെ കാഴ്‌ചപ്പാടുകളിൽ പോസീറ്റീവായ മാറ്റം ഉണ്ടായിണ്ടുണ്ടെന്നും പൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമായി മാറണമെന്നും സുജാത പറയുന്നു. തന്നെപ്പോലുള്ളവരുടെ വിഷമതകൾ അനുഭവിച്ചറിഞ്ഞത് കൊണ്ട് സ്വന്തം പരിമിതികളെ മറന്ന് കൂടെയുള്ളവർക്ക് തണലേകുകയാണ് സുജാത.