വാഷിങ്‌ടണ്‍: ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഉണ്ടാകുന്ന ബുദ്ധിശക്തിക്കുറവ് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പുതിയ പഠനം. ഇത്തരക്കാര്‍ക്ക് മരണം വരെ സംഭവിക്കാമെന്നും എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഒരു വ്യക്തിക്ക് ഓർമ്മിക്കുന്നതിനോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ അല്ലെങ്കിൽ അവരുടെ നിത്യ ജീവിതത്തില്‍ തീരുമാനങ്ങൾ എടുക്കുന്നതിനോ പ്രശ്‌നമുണ്ടാകുമ്പോഴാണ് കോഗ്നിറ്റീവ് വൈകല്യം(വൈജ്ഞാനിക വൈകല്യം)ഉണ്ടാകുന്നത്. അമേരിക്കയിലെ 16 ദശലക്ഷത്തിലധികം ആളുകളും വൈജ്ഞാനിക വൈകല്യത്തോടെയാണ് ജീവിക്കുന്നത്.
പ്രായം ഈ അവസ്ഥയുടെ ഏറ്റവും വലിയതും അപകടകരവുമായ ഒരു ഘടകമാണ്. വൈജ്ഞാനിക വൈകല്യം അതിന്‍റെ പ്രാരംഭഘട്ടം മുതല്‍ തന്നെ അൽഷിമേഴ്‌സ് രോഗം, ഹൃദ്‌രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയിലേക്ക് നയിക്കുന്നു.
പ്രമേഹവും മറ്റ് രോഗ ലക്ഷണങ്ങളും ഉള്ളവരില്‍ ഹൃദ്‌രോഗത്തിന്‍റെ തോത് കണ്ടെത്താന്‍ തങ്ങള്‍ നടത്തിയ കോഗ്നിറ്റീവ് ടെസ്റ്റുകളിൽ ചെറിയ കണക്കുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ഈ രോഗികൾക്ക് ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് മരുന്നുകൾ നൽകണമെന്നും കാനഡയിലെ ഹാമിൽട്ടണിലുള്ള മക്‌മസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ എം.ഡി ഹെർട്സെൽ സി. ഗെർസ്റ്റീൻ പറഞ്ഞു.
അഞ്ച് വർഷത്തിലേറെ നീണ്ട പരീക്ഷണങ്ങളില്‍ നിന്ന് ടൈപ്പ് 2 പ്രമേഹമുള്ള 8,772 ആളുകളിൽ വൈജ്ഞാനിക പ്രവർത്തനവും ഭാവിയില്‍ ഉണ്ടാകാവുന്ന ഹൃദയ സംബന്ധമായ രോഗങ്ങളും തമ്മിലുള്ള ബന്ധം ഗവേഷകർ വിലയിരുത്തി. വൈജ്ഞാനിക പ്രവർത്തനം ഏറ്റവും താഴ്ന്ന നിലയിലുള്ള ആളുകൾക്ക് ഉയർന്ന തലത്തിലുള്ള വൈജ്ഞാനിക പ്രവർത്തനം ഉള്ളവരേക്കാൾ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ കണ്ടെത്തി.
വലിയതോതില്‍ വൈജ്ഞാനിക വൈകല്യമുള്ള ആളുകൾക്ക് ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 1.6 മടങ്ങ് കൂടുതലാണെന്നും കൂടാതെ വൈജ്ഞാനിക വൈകല്യമില്ലാത്ത ആളുകളെ അപേക്ഷിച്ച് ഹൃദയാഘാതമോ മരണമോ ഉണ്ടാകാനുള്ള സാധ്യത 1.8 മടങ്ങ് കൂടുതലാണെന്നും കണ്ടത്തി. വൈജ്ഞാനിക പ്രവർത്തനത്തിന് ഒരു വ്യക്തിക്ക് ഭാവിയിൽ ഉണ്ടാകാവുന്ന ഹൃദ്‌രോഗസാധ്യത പ്രവചിക്കാനാകുമെന്നാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
Also Read 'സൈക്ലോഫിലിൻ എ' കൊലയാളിയോ?; പ്രമേഹ രോഗികളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനം