വയനാട്: ജില്ലയിൽ മൾട്ടി സ്പെഷ്യാലിറ്റി ടെലിമെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്‌തു. കേരളാ ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിവിധ സ്പെഷ്യാലിറ്റികളുടെ പങ്കാളിത്തത്തോടെ 'കൂടെ' എന്ന പേരിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതാദ്യമായാണ് വയനാട് ജില്ലയിൽ സ്പെഷ്യാലിറ്റി കൺസൾട്ടേഷനും ജനറൽ കൺസൾട്ടേഷനും സൗകര്യമൊരുക്കുന്ന ടെലി മെഡിസിൻ സംവിധാനം നിലവിൽ വരുന്നത്. ജില്ല കലക്‌ടർ ഡോ.അദീല അബ്‌ദുല്ല, ടെലി മെഡിസിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്‌തു.
ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ടെലി മെഡിസിൻ സേവനം ലഭ്യമാകും. രോഗവിവരങ്ങൾക്കനുസരിച്ച് ഏത് ഡോക്ടറെയാണ് രോഗി കാണേണ്ടത് എന്നു ടെലി മെഡിസിൻ നിശ്ചയിക്കും. അതിനു ശേഷം അനുയോജ്യമായ സമയത്ത് ഡോക്‌ടർമാർ രോഗികളെ ഫോണിൽ വിളിച്ച് രോഗവിവരങ്ങൾ തിരക്കും. ചികിത്സയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ രോഗിക്ക് ഡോക്‌ടർ നേരിട്ടു നൽകും. സ്ഥിരമായി മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നവർക്കും ലഘുവായ രോഗങ്ങളുള്ളവർക്കും മരുന്നു കുറിപ്പടി മെയിലിലോ വാട്സ് ആപ്പിലോ അയച്ചുകൊടുക്കും. ഈ കുറിപ്പടി ഉപയോഗിച്ച് തൊട്ടടുത്ത ഫാർമസിയിൽ നിന്നു മരുന്നുകൾ വാങ്ങാം. ഗുരുതര രോഗലക്ഷണങ്ങളുള്ളവർക്ക് തുടർ ചികിത്സക്കാവശ്യമായ നിർദേശങ്ങളും വിവരങ്ങളും കൈമാറുകയും ചെയ്യാനും കഴിയുന്നതാണ് ഈ സംവിധാനം.