വയനാട്: നാട്ടിലിറങ്ങിയ കടുവ പയ്യമ്പള്ളി ജനവാസ കേന്ദ്രത്തിൽ നിന്ന് വീണ്ടും കുറുക്കൻമൂലയിൽ എത്തി. ഇന്ന് (ഡിസംബർ 18) രാവിലെ കുറുക്കൻമൂല പി.എച്ച്.സിക്ക് സമീപം കടുവയുടെ കാൽപാടുകൾ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കാൽപാടുകൾ കടുവയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
READ MORE:നാട് വിടാതെ കടുവ; പരാതിയുമായെത്തിയ നാട്ടുകാരെ 'കൈ വച്ച്' വനം വകുപ്പ് ഉദ്യോഗസ്ഥര്‍
പി.എച്ച്.സിയുടെ ഒരു ഭാഗം വനമേഖലയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. അതേസമയം കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന പരാതിയിൽ കൗൺസിലർ വിപിനെതിരെ അഞ്ച് വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്‍റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പൊലീസ് കേസെടുത്തത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.