വയനാട്: പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരക്ക് സഭയുടെ ഭീഷണിക്കത്ത്. സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയത് ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്‌തതിന്‍റെ പേരില്‍ അല്ലെന്നും മറ്റ് ചില തെറ്റുകള്‍ ചെയ്തത് കൊണ്ടാണെന്നുമാണ് സഭയുടെ വിശദീകരണം. നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ഇതിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് കത്തില്‍ പറയുന്നു. എന്നാൽ പരാതി പിൻവലിക്കില്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.
![Sister Lucy Kalappurakkal gets a show cause notice from Franciscan Clarist Congregation സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് സഭയുടെ ഭീഷണിക്കത്ത് പരാതി പിൻവലിക്കാന്‍ ആവശ്യം](https://etvbharatimages.akamaized.net/etvbharat/prod-images/4226842_pagek.jpg)
മഠത്തിൽ തന്നിഷ്‌ട പ്രകാരം ജീവിക്കാമെന്ന് കരുതരുത്. പരാതി പിൻവലിച്ച് മാപ്പു പറഞ്ഞാൽ മഠത്തിൽ തുടരാമെന്നും ഇല്ലെങ്കിൽ മറ്റ് കന്യാസ്‌ത്രീകൾ സംസ്ഥാന വനിതാ കമ്മീഷനുൾപ്പെടെ പരാതി നൽകുമെന്നും കത്തിൽ പറയുന്നു. സിസ്റ്റർ ലൂസിക്ക് എതിരെ അപവാദ പ്രചരണം നടത്തിയ ഫാദർ നോബിളിനെ സഭ പിന്തുണക്കുന്നതായും കത്തില്‍ വെളിപ്പെടുത്തുന്നു. ഫാദർ നോബിള്‍ വീഡിയോ പ്രചരിപ്പിച്ചത് തെറ്റായി കരുതുന്നില്ല. നോബിൾ സിസ്റ്ററെ അപകീർത്തിപ്പെടുത്തിയിട്ടില്ല. കന്യാസ്ത്രീകളുടെ സുരക്ഷാ പ്രശ്നമാണ് ഫാദർ ചൂണ്ടിക്കാണിച്ചതെന്നും കത്തിൽ പറയുന്നു.