വയനാട്: മാനന്തവാടി താലൂക്കിൽ കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തത് സ്കെച്ച് തിരുത്തിയും കൃത്രിമ ട്രിബ്യൂണൽ ഉത്തരവ് ഉണ്ടാക്കിയെന്നും ആരോപണം. ഭൂമി തിരിച്ചുനൽകാൻ 2006ൽ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. 1966-ലാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കാഞ്ഞിരത്തിനാൽ ജോര്‍ജ്ജും സഹോദരൻ ജോസും കുട്ടനാടൻ കാർഡമം കമ്പനിയുടെ കയ്യിൽ നിന്ന് തൊണ്ടർനാട് വില്ലേജിൽ 12 ഏക്കർ സ്ഥലം വാങ്ങിയത് . കൈവശാവകാശ സർട്ടിഫിക്കറ്റ്, കുടിക്കടം, തീരാധാരം, എന്നിവയെല്ലാം ഉള്ള ഈ ഭൂമി 1976ലാണ് വനംവകുപ്പ് പിടിച്ചെടുത്തത്. സ്ഥലത്തിന് ചുറ്റും വനം ഇല്ലെന്ന് മാത്രമല്ല വീടുകളും താമസക്കാരുമുണ്ട്. വനം വകുപ്പിന്‍റെ രേഖകളിൽ ഉള്ള സ്ഥലം ജോർജ്ജിന്‍റെ സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ്.
ജോർജിന്റെ ഭൂമി പിടിച്ചെടുക്കാൻ വനം വകുപ്പ് സ്ഥലത്തിന്‍റെ സ്കെച്ച് തിരുത്തുകയും കൃത്രിമ ട്രിബ്യൂണൽ വിധി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. 1976 ൽ വനംവകുപ്പ് ജോർജിന്‍റെ ഭൂമി പിടിച്ചെടുത്തെങ്കിലും ഇതു വനഭൂമിയാണെന്ന് 2013 ലാണ് വിജ്ഞാപനമിറക്കിയത്. ജോര്‍ജ്ജിനു ഭൂമി തിരിച്ചു നൽകണമെന്ന ഇപ്പോഴത്തെ ജില്ലാ കളക്ടറെ പോലെതന്നെ നേരത്തെ കളക്ടറായിരുന്ന കേശവേന്ദ്രകുമാറും രണ്ടു സബ് കളക്ടർമാരും റിപ്പോർട്ട് നൽകിയിരുന്നു. കേസുകൾ നടത്തി പാപ്പരായ ജോർജ് 2012ൽ 85-ാം വയസ്സിൽ തെരുവിൽ കിടന്നാണ് മരിച്ചത്.