പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്‍ വി വി വസന്ത കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മന്ത്രിമാരായ ഇ പി ജയരാജൻ കെ ടി ജലീൽ , എകെ ശശീന്ദ്രൻ വിവിധ എംഎൽഎമാരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് മൃതദേഹം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആദരാജ്ഞലി അർപ്പിക്കാൻ ജനങ്ങൾ കാത്തുനിന്നിരുന്നു. വസന്തകുമാറിന്‍റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്ക്കാര ചടങ്ങുകൾക്കായി മൃതദേഹം പിന്നീട് തൃക്കൈപ്പറ്റയിൽ എത്തിക്കുകയായിരുന്നു. സിആര്‍പിഎഫിന്റെയും പോലീസിന്‍റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.