വയനാട്: പ്രളയ ദുരന്തബാധിതർക്ക് ആശ്വാസമേകാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വയനാട്ടിലെത്തി. ജില്ലയിൽ ഉരുൾപൊട്ടൽ ഉണ്ടായ വിവിധയിടങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ച പഴശ്ശി കോളനിയിലാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമെത്തിയത്. മരണമടഞ്ഞവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം പുത്തുമല സന്ദർശിച്ചു.
കൽപ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സഹദ് തുടങ്ങിയവർ കോടിയേരി ബാലകൃഷ്‌ണനോടപ്പമുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റത്തെ ഗൗരവമായി കാണണമെന്നും മുൻകരുതൽ നടപടികൾ എടുക്കണമെന്നും കോടിയേരി പറഞ്ഞു. വൈത്തിരിക്ക് അടുത്ത് കുറിച്യാർമലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ജനവാസം പ്രതിസന്ധിയിലായ മേൽമുറിയിലും അദ്ദേഹം സന്ദർശിച്ചു.