വയനാട്: കര്‍ക്കടക വാവ് ബലിയോടനുബന്ധിച്ച് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ ബലിതര്‍പ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ കർക്കടക ബലിയാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് തിരുനെല്ലിയിലെ മാഹാവിഷ്ണു ക്ഷേത്രം.
പിതൃതർപ്പണ ചടങ്ങുകൾക്ക് പ്രസിദ്ധമായ ക്ഷേത്രം തെക്കൻ കാശി എന്നാണ് അറിയപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ കർക്കടകവാവ് ബലി കർമങ്ങളായതുകൊണ്ട് തന്നെ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വവും പൊലീസും നടത്തിയിട്ടുള്ളത്. വയനാട് എസ്.പി ആർ ആനന്ദിന്റെ നേതൃത്വത്തിൽ പൊലീസ് ബലിതർപ്പണം നടക്കുന്ന വനപ്രദേശം സന്ദർശിച്ച് സുരക്ഷ വിലയിരുത്തി.
ക്ഷേത്രത്തിൽ ബലികർമങ്ങൾക്ക് എത്തുന്ന വിശ്വാസികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ക്ഷേത്ര ദേവസ്വം ഒരുക്കായിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ കാട്ടിക്കുളം മുതല്‍ തിരുനെല്ലിവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഇത്തവണ അരലക്ഷം പേർ പിതൃകർമ്മങ്ങൾക്ക് എത്തുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വിപുലമായ സൗകര്യങ്ങളും സുരക്ഷയുമാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.