തൃശൂർ: കൊവിഡിനെ ചെറുക്കാൻ നിരവധി ആശയങ്ങളാണ് സംസ്ഥാനത്തിന്‍റെ നാനാഭാഗത്ത് നിന്നും ഉയരുന്നത്. അത്തരത്തിൽ പ്രാവർത്തികമാക്കിയ ആശയങ്ങളിലൊന്നാണ് വീഡിയോ കോളിലൂടെ പരിശോധന. തൃശൂർ ജില്ലയിലെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് പരിശോധനയും മരുന്നും വീഡിയോ കോളിലൂടെ നിർദേശിച്ച് നടപ്പിലാക്കിയത്. മൂന്ന് ദിവസമായി അമ്പതോളം പേർ ഈ സൗകര്യം വിനിയോഗിച്ചു. ഇതിനായി 30 പേരെയാണ് പുതുക്കാട് പഞ്ചായത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്.
പരിശോധന കഴിഞ്ഞവർക്ക് മരുന്ന് വീടുകളിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ഒരോ വാർഡിലും രണ്ട് വീതം ആളുകളെ പഞ്ചായത്തും ആരോഗ്യ വകുപ്പും നിയോഗിച്ചു. ഡോക്‌ടറുടെ കുറിപ്പ് വാട്‌സ് ആപ്പ് ചെയ്‌ത് നൽകിയാൽ പ്രത്യേകം ചുമതലയുള്ള ജീവനക്കാരൻ സന്ദേശം പ്രിന്‍റെടുത്ത് സന്നദ്ധപ്രവർത്തകർ വഴി മരുന്ന് വീടുകളിലെത്തിക്കും.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ടിയാണ് ഇത് ആരംഭിച്ചതെങ്കിലും ലോക്‌ഡൗൺ കർശനമാക്കിയതോടെ മറ്റ് രോഗികൾക്കും സൗകര്യം അനുവദിച്ചു. ആശുപത്രി സൂപ്രണ്ട് ബിനോജ് ജോർജ് മാത്യൂ, ഹെൽത്ത് ഇൻസ്‌പെക്‌ടർ സി.എൻ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് വീഡിയോ കോൾ പരിശോധന നടക്കുന്നത്.
സാധാരണ നിലയിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് വീഡിയോ കോൾ വഴിയുള്ള പരിശോധന. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരിശോധന വൈകിട്ട് അഞ്ച് കഴിഞ്ഞും തുടരുന്നുണ്ട്. ഓരോ സമയത്തും അതാത് ഡ്യൂട്ടി ഡോക്‌ടർക്കാണ് വീഡിയോ കോളിന്‍റെ ചുമതല. പരിശോധനയും ഡോക്‌ടറുടെ നിർദേശങ്ങളും നേരിട്ടെന്നപോല ലഭിക്കുന്നതിനാൽ രോഗികളും സംതൃപ്‌തരാണെന്ന് അധികൃതർ പറയുന്നു.