തൃശൂർ: ആർപ്പുവിളികളും വർണ വിസ്മയങ്ങളുമില്ലാതെ ചരിത്രത്തിലാദ്യമായി തൃശൂർ പൂരം അവസാനിച്ചിരിക്കുന്നു. പൂര ദിവസത്തെ ചടങ്ങുകൾ പൂർത്തിയാക്കി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രനടകൾ അടച്ചു. രാവിലെ പാറമേക്കാവിലും തിരുവമ്പാടിയിലും ആറാട്ടു നടന്നു. തിരുവമ്പാടിയിൽ ശീവേലി നടന്നെങ്കിലും പുറത്തേക്ക് എഴുന്നള്ളിച്ചില്ല. കൊവിഡ് 19 പ്രതിരോധത്തെ തുടർന്നാണ് ഒരാനപ്പുറത്തെ പൂരം പോലും ഇത്തവണ ഒഴിവാക്കിയത്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്തെങ്കിലും ചടങ്ങുകള്‍ നടന്നിരുന്നു.
താന്ത്രിക ചടങ്ങുകള്‍ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ മാത്രം നടന്നു. ഇരു ക്ഷേത്രങ്ങളുടെയും കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്. പൂരത്തില്‍ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളും അടഞ്ഞു കിടന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഭക്തര്‍ക്കു പ്രവേശനം അനുവദിച്ചില്ല. തൃശൂര്‍ പൂരത്തിന്‍റെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പൂര്‍ത്തിയാക്കണമെങ്കില്‍ ആനയും മേളവും വെടിക്കെട്ടും വേണം. ഒരാനയെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ പാറമേക്കാവ് ദേവസ്വം ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ആചാര പ്രകാരം നാളെ നടക്കേണ്ട ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയൽ ചടങ്ങും ഒഴിവാക്കിയിട്ടുണ്ട്.