തൃശൂർ: വൈക്കോൽ വില വർധനയിൽ ആശ്വാസം കണ്ടെത്തി നെൽ കർഷകർ. കൊവിഡ് പ്രതിസന്ധിയിൽ വ്യാപാരികൾ വൈക്കോൽ എടുക്കാൻ എത്താതിരുന്നത് കഴിഞ്ഞ വർഷം വില കുറയാന്‍ കാരണമായിരുന്നു. വില കൂടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകർ പിന്നീട് കിട്ടിയ വിലക്ക് ഒഴിവാക്കുകയാണ് ചെയ്‌തത്. അതുമൂലം പലർക്കും വലിയ നഷ്‌ടം സംഭവിച്ചു.
എന്നാൽ അതേ കൊവിഡ് പ്രതിസന്ധി തന്നെയാണ് ഇത്തവണ വില കൂടാനും കാരണമായത്. കൊവിഡ് മൂലം തൊഴിൽ നഷ്‌ടപ്പെട്ട ഒട്ടേറെ പേർ കന്നുകാലി ഫാമുകൾ ആരംഭിച്ചത് വൈക്കോൽ വില വർധിക്കാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം കെട്ടിന് 85 രൂപയായിരുന്ന വൈക്കോലിന് ഇപ്പോൾ 140 രൂപയായി. ഇനിയും വില വർധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
അന്യ ജില്ലകളിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും ആവശ്യക്കാർ വൈക്കോലിനായി തൃശൂര്‍ ജില്ലയിൽ എത്തുന്നു. ഇത്തവണ കൊയ്ത്ത് നേരത്തെ ആയതിനാല്‍ ടെന്‍ഡര്‍ വഴിയായിരുന്നു വൈക്കോല്‍ വിൽപ്പന. യന്ത്രം ഉപയോഗിച്ചാണ് വൈക്കോൽ കെട്ടുന്നത്.