തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നര കിലോഗ്രാം സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവര്‍ പിടിയിലായി. നൈറ്റ് പട്രോളിങ്ങിനിടെ നടന്ന വാഹന പരിശോധനയിൽ മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന സ്വർണവുമായി വള്ളുമ്പറം സ്വദേശി നിഷാജ് പിടിയിലാകുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും, ടി ഷർട്ടിലും, കാറിന്‍റെ ഗിയർ ബോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള ലയറുകൾക്ക് ഇടയിൽ സ്വർണത്തരികള്‍ പശ തേച്ച് ഒട്ടിച്ച വസ്‌ത്രം ധരിച്ചാണ് നിഷാജ് എയർപോർട്ട് വഴി സ്വർണം കടത്തിയത്. ടി ഷർട്ടിന്‍റെയും ട്രൗസറിന്‍റെയും അസാധാരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ച തൃശൂര്‍ അഴീക്കോട് സ്വദേശി സബീലിനെ കുറിച്ച് വിവരം ലഭിക്കുന്നതും ഇയാളെ പിടികൂടുന്നതും. സബീല്‍ കുടുംബത്തോടൊപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലുള്ള സ്വര്‍ണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സഹീല്‍ കടത്തിയത്.
കൊടുങ്ങല്ലൂര്‍ എസ്‌എച്ച്‌ഒ ബിജുകുമാർ, ബിനു ആൻ്റണി എന്നിവർ അടങ്ങുന്ന നൈറ്റ് പട്രോളിങ് സംഘമാണ് പ്രതികളായ ഇരുവരെയും പിടികൂടിയത്.