തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊടിയിറങ്ങുമ്പോഴാണ് മധ്യകേരളത്തിലെ പൂരകാലത്തിന് സമാപനം കുറിക്കുക. ഇതിന്‍റെ കൊട്ടികലാശമായി ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് കൊടികയറും. എന്നാല്‍ രാജ്യമൊട്ടാകെ അതിജീവനത്തിനായി പൊരുതുന്ന ഈ കൊവിഡ് കാലത്ത് ആഘോഷങ്ങളും ഒത്തുച്ചേരലുകളും ലോക്ക് ഡൗണിലാണ്. ഈ വേളയിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി രതീഷ് ഉണ്ണി തന്‍റെ സ്വപ്‌ന സാഫല്യത്തിനായുള്ള പണിപുരയിലേക്ക് നീങ്ങാനാണ് ലോക്ക് ഡൗണിനെ വിനിയോഗിച്ചത്.
ഓർമവെച്ച നാൾ മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കൺ കുളിര്‍ക്കേ കണ്ട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ചെറു മാതൃക തടിയിൽ സൃഷ്‌ടിക്കുകയെന്നതായിരുന്നു രതീഷിന്‍റെ ദൗത്യം. കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ ആ സ്വപ്‌നം പൂവണിയുകയാണ്. നാലേക്കറോളം വരുന്ന കൂടല്‍മാണിക്യം ഭരതക്ഷേത്രം ആചാരത്തിലെ വ്യതസ്തത കൊണ്ടും ശില്‍പഭംഗിയിലെ ചാരുത കൊണ്ടും ഭാരതത്തിലെ മികച്ച ക്ഷേത്രങ്ങളിലൊന്നാണ്. കൊവിഡിൽ കൂടല്‍മാണിക്യം ഉത്സവം മാറ്റിവെച്ചപ്പോൾ കുലിപിനി തീര്‍ഥകരയില്‍ ചെമ്പട കൊട്ടി ആനകള്‍ നിരന്ന് വരുന്ന ആ കാഴ്ച്ചയാണ് തന്‍റെ കരവിരുതിലൂടെ രതീഷ് ഉണ്ണി പുനരുജ്ജീവീപ്പിക്കുന്നത്.
തടിയിൽ അതിമനോഹരമായി തീർത്ത ക്ഷേത്രമാതൃകയ്ക്ക് ജീവനേകാൻ കുലിപിനി തീര്‍ഥത്തില്‍ നീന്തി തുടിക്കുന്ന മത്സ്യങ്ങളെയും കാണാം. എട്ട് അടി നീളത്തിലും അഞ്ചര അടി വീതിയിലും തേക്കിലാണ് ക്ഷേത്രത്തിന്‍റെ കുഞ്ഞൻ മാതൃക തയ്യാറാക്കിയിരിക്കുന്നത്. കൂടൽമാണിക്യത്തിന്‍റെ സ്വന്തം കരിവീരൻ മേഘാർജ്ജുനന്‍റെ പുറത്ത് എഴുന്നള്ളുന്ന സംഗമേശ്വന്‍റെ കോലവും ചുറ്റുമതിലും കൂത്തലമ്പലവുമെല്ലാം തത്തുല്യമായാണ് രതീഷ് പകർത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ മഹാക്ഷേത്രം നിര്‍മ്മിക്കാന്‍ പാലക്കാട് നിന്നും എത്തിയവരാണ് രതീഷിന്‍റെ പൂർവികർ എന്ന് പറയപ്പെടുന്നു. ഇരിങ്ങാലക്കുടയില്‍ ക്ഷേത്രം വക ഭൂമി നല്‍കി ഇവരെ താമസിപ്പിച്ചു. ഗാന്ധിഗ്രാമിലെ ഇലമ്പലക്കാട്ടില്‍ രതീഷ് ഉണ്ണി ഇതിനും മുന്‍പും ലോറിയും ജീപ്പും ബുള്ളറ്റും ഉൾപ്പെടെ ധാരാളം വസ്‌തുക്കളുടെ മിനിയേച്ചർ രൂപങ്ങൾ നിർമിച്ച് വിസ്‌മയം തീർത്തിട്ടുണ്ട്.