തൃശൂർ: ഹർഷാരവങ്ങളില്ലാതെ തൃശൂർ പൂരത്തിന് തുടക്കം. പുലർച്ചെ കണിമംഗലം ശാസ്താവ് വെയിലും മഴയും ഏൽക്കാതെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വടക്കുംനാഥന്റെ തെക്കെ ഗോപുര വാതിലിലൂടെ പ്രവേശിച്ചു. ഇനി 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരാഘോഷങ്ങൾക്ക് തൃശൂർ നഗരി സാക്ഷിയാകും. കണിമംഗലം ശാസ്താവാണ് വടക്കുംനാഥനിൽ ആദ്യമെത്തുന്ന ഘടകപൂരം.
തെക്കേ ഗോപുരം വഴി വടക്കുംനാഥനിൽ പ്രവേശിക്കുന്ന ഏക പൂരവും തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ഏക ദേവനും കണിമംഗലം ശാസ്താവാണ്. ഇനി ഒന്നൊന്നായി ഘടകപൂരങ്ങളുടെ വരവാണ്. വടക്കുംനാഥ സന്നിധിയിലേക്ക് ഓരോ ഘടകപൂരങ്ങളും എത്തുന്നത് വിവിധ ദിശകളിൽ നിന്നാണ്. ഇത്തവണ ഓരോ ആനകൾ മാത്രമാണ് ഘടകക്ഷേത്രങ്ങൾക്കുള്ളത്.
പൊതു ജനത്തെ പൂർണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൂരം നടക്കുന്നത് . പൂരത്തിന്‍റെ ചരിത്രത്തിൽ തന്നെ ജനപങ്കാളിത്തമില്ലാത്ത ഒരു പൂരം ഉണ്ടായിട്ടില്ല. ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം. സ്വരാജ് റൗണ്ടിലെ 8 വഴികളിലൂടെ മാത്രമാണ് പ്രവേശനമുള്ളത്. തേക്കിൻകാട് മൈതാനം കർശന പൊലീസ് നിയന്ത്രണത്തിലാണ്.