തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് പുകയില ഉത്‌പന്നങ്ങൾ കച്ചവടം ചെയ്‌ത ജയിൽ ഉദ്യോഗസ്‌ഥൻ പൊലീസ് പിടിയിൽ (Police Officer Arrested for Selling Drugs to Prisoners). അന്വേഷണ വിധേയമായി സസ്‌പെൻഷനിലായിരുന്ന പ്രിസൺ ഓഫീസർ അജുമോൻ (36) കാലടിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ ഇയാളെ വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്.
വിയ്യൂർ ജയിലിലെ തടവുകാർക്ക് വൻവില ഈടാക്കി പുകയില ഉത്‌പന്നങ്ങൾ വിൽപന നടത്തിയ ഇയാൾ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് മാസമായി സസ്‌പെൻഷനിലായിരുന്നു. വിയ്യൂർ ജയിലിൽ നിന്ന് നിരന്തരമായി ലഹരി വസ്‌തുക്കൾ പിടികൂടുന്നത് പതിവായിരുന്നു. ഇതിൽ മയക്കുമരുന്ന് ഉൾപ്പെടെ പൊലീസ് പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.
സ്ഥിരമായി വിയ്യൂരിൽ നിന്നു ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മനസ്സിലാക്കിയ സിറ്റി പൊലിസ് കമ്മിഷണർ അങ്കിത് അശോകന്‍റെ നിർദേശ പ്രകാരം, ഇത്തരം കേസിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിൽ നിന്നുമാണ് ഉദ്യോഗസ്ഥന്‍റെ പങ്ക് വെളിപ്പെടുന്നത്. അതുപ്രകാരം നൂറു രൂപ മാത്രം വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നും പുകയില ഉത്‌പന്നങ്ങൾ ജയിൽ ഉദ്യോഗസ്ഥന്‍റെ കയ്യിൽ നിന്നും തടവുകാർ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉത്‌പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥന്‍റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ അനധികൃതമായി പണം ഇടപാടുകൾ നടന്നിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രിസൺ ഓഫിസർ അജുമോനെതിരെ ഇതിനു മുൻപും ഇത്തരത്തിലുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണത്തിന്‍റെ ഭാഗമായിട്ടാണ് ഈ ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറി വന്നത്. 13 വർഷമായി സർവീസിലുള്ള ഇയാൾ ജോലി ചെയ്‌തിരുന്ന പല ജയിലുകളിലും താത്‌കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്‌തിരുന്നതായി അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.
പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ എസ് എച്ച് ഒ ബൈജു കെ സി യെ കൂടാതെ എസ് ഐ എബ്രഹാം വർഗീസ് സിവിൽ പൊലീസ് ഓഫിസർ ആയ ജോഷി ജോസഫ് സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ പി സി, അനീഷ്, ടോമി വൈ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്‌ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.