തൃശൂർ: കാര്‍ഷികമേഖലയില്‍ ശ്രമകരമായതും സമയം ചെലവഴിക്കേണ്ടതുമായ കീടനാശിനി പ്രയോഗം ഹൈടെക്കാക്കി മാറ്റുകയാണ് തൃശൂര്‍ പഴയന്നൂരിലെ കര്‍ഷകര്‍. യന്ത്രവല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവകീടനാശിനി പ്രയോഗമാണ് പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്ത് പരീക്ഷിച്ചത്. കേരള കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്.
ജൈവകീടനാശിനികളും വെള്ളത്തിൽ അലിയുന്ന വളങ്ങളും കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ തളിക്കുന്നതിന് ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് തെളിവായി മാറി ഈ പ്രദര്‍ശനപ്പറക്കല്‍. ഒരേക്കർ സ്ഥലത്ത് മരുന്ന് തളിക്കുന്നതിന് വെറും 20 മിനിറ്റ് മതി. കാർഷിക സർവകലാശാലയുടെ കൂടുതൽ പഠനങ്ങൾക്ക് ശേഷം മരുന്ന് തളിക്കുന്നതിന്റെ അളവും സമയവും കൃത്യമാക്കി, കർഷകർക്ക് ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പഴയന്നൂർ കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ പറഞ്ഞു.
തൃശൂർ ആസ്ഥാനമായ ഇൻകർ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത പ്രിത്വി 1 എന്ന അഗ്രിക്കൾച്ചറൽ സ്‌പ്രേയിങ് ഡ്രോണാണ് കേരള കാർഷിക സർവകലാശാല പ്രഥമ പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഡ്രോണിനൊപ്പം വിവിധ കർഷക സമിതികൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഒരുക്കാൻ പദ്ധതിയിടുന്നതായി ഡ്രോൺ നിർമാതാക്കളായ ഇൻകർ റോബോട്ടിക്‌സ് പറഞ്ഞു. കേരളത്തിൽ മുമ്പും കോൾപ്പാടകളിൽ ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഇതാദ്യമായാണ് മരുന്നുതളിക്കല്‍ നടത്തിയത്.