തൃശൂർ: ചരിത്രമുറങ്ങുന്ന തൃശ്ശൂർ കോട്ടപ്പുറത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ ആറാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വീണ്ടും ഒന്നാമതെത്തി. മൂന്നു മിനിറ്റ് 44.51 സെക്കന്‍ഡിലാണ് നടുഭാഗം മത്സരം ഫിനിഷ് ചെയ്തത്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ രണ്ടാം സ്ഥാനം (3.47.56 മിനിറ്റ്) കരസ്ഥമാക്കി. വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും ട്രാക്ക് മാറി തുഴഞ്ഞതിനാല്‍ അഞ്ച് സെക്കന്‍ഡ് പിഴയായി വാങ്ങി മൂന്നാം സ്ഥാനം (3.50.53 മിനിറ്റ്) കൊണ്ട് തൃപ്തരാകേണ്ടി വന്നു.
ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ 83 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്താണ്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ 41 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ 40 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഹീറ്റ്സില്‍ പട്ടികയിലില്ലാത്ത തുഴക്കാരെ വച്ചതിന് ചമ്പക്കുളം ചുണ്ടന് ഫിനിഷിംഗ് സമയത്തില്‍ അഞ്ച് സെക്കന്‍ഡ് അധികം പിഴ ചുമത്തി. അതില്‍ പ്രതിഷേധിച്ച് ചമ്പക്കുളം ഒന്നാം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുത്തില്ല. 37 പോയിന്‍റുമായി അവര്‍ നാലാം സ്ഥാനത്താണ്.