തൃശൂർ : റോഡ് നിര്‍മ്മാണത്തിനായെത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശിയായ വര്‍മ്മാനന്ദ് കുമാറാണ്(19) മരിച്ചത്. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരിയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്‍റിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകടത്തിന് കാരണമായത്. സാധാരണ യന്ത്രം ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുള്ളതാണ്. എന്നാൽ ഇത്തവണ സൈറണ്‍ മുഴക്കിയില്ല എന്നാണ് ലഭിക്കുന്ന വിവരം.
അപകടം നടന്നയുടനെ, കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം ഓണാക്കിയ യുപി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്‍റില്‍ നിന്ന് മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്‍റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു.
തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് എത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. മുന്നറിയിപ്പ് നൽകാതെ യന്ത്രം ഓണ്‍ ആക്കിയ യുപി സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.