തൃശൂർ: സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ മത്സ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുകുളങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് നൽകും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കി വരികയാണ്. സുഭിക്ഷ കേരളം പദ്ധതിക്ക് 3,600 കോടി രൂപ മാറ്റിവച്ചതായും ഇതിൽ 1,450 കോടി രൂപ കൃഷിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്‌തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓൺലൈൻ വെബ്‌പോർട്ടലിന്‍റെയും മൊബൈൽ ആപ്ലിക്കേഷന്‍റെയും ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാനത്ത് കാർഷിക വളർച്ചാനിരക്ക് ഉയർന്നതായും നെല്ലുൽപാദനത്തിലും പച്ചക്കറി ഉൽപ്പാദനത്തിലും വർധനവുണ്ടായതായും ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക പെൻഷൻ 1300 രൂപയാക്കി വർധിപ്പിച്ചു. തൃശൂർ ജില്ല ആസ്ഥാനമായി കർഷക ക്ഷേമ ബോർഡ് അടുത്ത ആഴ്ച നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്‌പാദന കമ്മിഷണറുമായ ഇഷിത റോയ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ടി.എൻ പ്രതാപൻ എംപി തുടങ്ങിയവർ ഓൺലൈൻ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.