തൃശൂർ: തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങാത്തത് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്തതിനാലാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയിട്ടും മുഖ്യമന്ത്രി ആകാശത്തിരുന്നാണ് പ്രചാരണം നടത്തുന്നതെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രചരണം നയിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. കൊവിഡിന്‍റെ പേരിൽ മുഖ്യമന്ത്രി ഭൂമിയിൽ ഇറങ്ങുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതാണ്. ആകാശത്താണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.
സ്വർണക്കടത്ത് അടക്കമുള്ള അഴിമതികൾ കൊണ്ട് പിണറായിയുടെ മുഖം വികൃതമായി. മുഖ്യമന്ത്രി കള്ളകടത്തിന് കൂട്ടുനിന്നു. അതിന് പ്രതിഫലവും ലഭിച്ചു. കേസിന്‍റെ അവസാനത്തിൽ മുഖ്യ പ്രതിയായി പിണറായി വിജയൻ മാറും. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും വിയർക്കുകയാണ്. അഴിമതി കേസുകളെ പേടിച്ച് യു.ഡി.എഫ് കളം വിടേണ്ട അവസ്ഥയാണ്. ഏകപ്രതീക്ഷ എൻ.ഡി.എയിൽ ആണ്. ഇരു മുന്നണികളെക്കാൾ അധികം സീറ്റുകൾ നേടുന്നത് എൻ.ഡി.എ ആവും. മുല്ലപ്പള്ളിയെ പോലുള്ള പച്ച നുണയൻ വേറെയില്ല. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണം. രാജ്യദ്രോഹികളുമായാണ് കോൺഗ്രസ് കൂട്ട് കൂടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.