തൃശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ജീവനക്കാരന്‍റെ സ്‌കൂട്ടറില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപയോളം കവര്‍ന്നയാളെ പിടികൂടി. സ്‌കൂട്ടറിന്‍റെ ഡിക്കി തുറന്ന് മോഷണം നടത്തുന്ന ചെറായി എടവനക്കാട് സ്വദേശി ചിരട്ടപുരയ്ക്കല്‍ ജയകുമാര്‍ (41) അണ് അറസ്റ്റിലായത്.
ഫെബ്രുവരി അഞ്ചാം തിയ്യതിയാണ് ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ട്രഷറി ആവശ്യത്തിനായി എത്തിയ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ജീവനക്കാരന്‍റെ സ്‌കൂട്ടറില്‍ നിന്നും ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ മോഷണം പോയത്. ആശുപത്രിയിലെ കളക്ഷന്‍ തുക ബാങ്കില്‍ അടയ്ക്കാന്‍ പോകുന്നതിനിടെയാണ് മോഷണം നടന്നത്. ഇതിന് മുമ്പ് മുരിയാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍റെ പണവും പ്രദേശത്ത് സമാന രീതിയില്‍ സ്‌കൂട്ടറില്‍ നിന്നും നഷ്ടപെട്ടിരുന്നു. ട്രഷറി പരിസരത്ത് മാസത്തിന്‍റെ ആദ്യദിനങ്ങളില്‍ പണവുമായി നിരവധി പേര്‍ എത്തുന്നത് മനസിലാക്കിയാണ് ഇയാള്‍ ഇവിടെ ഈ സമയങ്ങളില്‍ മോഷണം നടത്തിയിരുന്നത്. പ്രധാനമായും യമഹ ഫാസിനോ എന്ന സ്‌കൂട്ടറിന്‍റെ സീറ്റ് ലോക്ക് തുറന്നാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
ആശുപത്രി ജീവനക്കാരന്‍റെ സ്‌കൂട്ടറില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്.പി ഫേമസ് വര്‍ഗ്ഗീസിന്‍റെ നിര്‍ദേശാനുസരണം പ്രേത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. മറ്റൊരു വാഹനത്തിർ നിന്നും പണം കവരുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. പിടിയിലയ പ്രതി പൊലീസുകാരനെ ആക്രമിച്ചു. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ അനൂപ് ലാലിന് പരിക്കേറ്റു. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലായി ഇയാള്‍ക്കെതിരെ വാഹന മോഷണം ഉള്‍പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ച് വന്‍ തോതില്‍ ലോട്ടറി വാങ്ങുകയാണ് പതിവെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.