തൃശൂർ/ഗുരുവായൂർ; കളഭം ചാർത്തിയ നെറ്റിയുമായി തലയെടുപ്പോടെ നില്‍ക്കുന്ന ഗുരുവായൂർ പത്മനാഭൻ ഇനി ഓർമയില്‍ മാത്രം. ആനപ്രേമികളുടേയും കൃഷ്ണ ഭക്തരുടേയും മനസില്‍ തലയെടുപ്പോടെ പത്മനാഭന്‍റെ ഓർമകൾ ചാമരം വീശും.
84 വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചെരിഞ്ഞത്. രണ്ട് മാസക്കാലമായി പുന്നത്തൂർകോട്ട ആനത്താവളത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.10ഓടെയായിരുന്നു അന്ത്യം. ഭക്തരുടെ ആവശ്യപ്രകാരം ആനക്കോട്ടയിൽ തന്നെ സംസ്‌കാരം നടത്തണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം വനം വകുപ്പും ദേവസ്വം മന്ത്രിയും അംഗീകരിച്ചതായി ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.
നിലമ്പൂർ കാടുകളിൽ പിറന്ന പത്മനാഭനെ പതിനാലാം വയസിലാണ് ആലത്തൂർ സ്വാമിയിൽ നിന്നും ഒറ്റപ്പാലത്തെ ഇ.പി.ബ്രദേഴ്‌സ് വാങ്ങിയത്. പിന്നീട് പത്മനാഭനെ ഗുരുവായൂരപ്പന് മുന്നില്‍ നടയ്ക്കിരുത്തുകയായിരുന്നു. 1962 മുതലാണ് ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റി തുടങ്ങിയത്. 1976ല്‍ ഗുരുവായൂർ കേശവൻ ചെരിഞ്ഞ ശേഷം കേശവന്‍റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട ഗുരുവായൂർ പത്മനാഭൻ ശാന്തശീലനും ആൾക്കൂട്ടത്തോട് ചേർന്നു നില്‍ക്കാൻ ആഗ്രഹിച്ച ഗജവീരനുമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ ദീർഘകാലം സ്വർണ കോലം എഴുന്നള്ളിച്ചതും ആറാട്ടിനും പത്മനാഭനായിരുന്നു നേതൃത്വം നല്‍കിയത്.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സൃഷ്‌ടിച്ച പത്മനാഭനെ 2004ൽ ഗുരുവായൂർ ദേവസ്വം 'ഗജരത്നം' ബഹുമതി നൽകി ആദരിച്ചു. ആനപ്രേമികളുടെ ഇഷ്‌ടതാരത്തെ തേടിയെത്തിയ ബഹുമതികളും നിരവധിയായിരുന്നു.
തിടമ്പെടുത്തു നിന്നാൽ കാണാവുന്ന തലയെടുപ്പാണ് പത്മനാഭനെ ആനപ്രേമികളുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത്. കേരളത്തിലെ നാട്ടാനകളിൽ തല മുതിർന്നവന്‍ കൂടിയായിരുന്നു ഗുരുവായൂർ പത്മനാഭന്‍. പാദരോഗത്തോപ്പം താടിയിലും അടിവയറ്റിലുമുണ്ടായ നീര് കുറയാത്തതാണ് മരണത്തിലേക്ക് നയിച്ചത്. അസുഖബാധിതനായതിനെ തുടർന്ന് ആനയെ എഴുന്നള്ളിക്കുന്നത് വനംവകുപ്പ് വിലക്കിയിരുന്നു.