തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസില്‍ സീനിയർ അക്കൗണ്ടന്‍റ് എം.ബിജുലാല്‍ മുൻകൂർ ജാമ്യ അപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ഹർജി നല്‍കിയത്. ജാമ്യ ഹർജികൾ നേരിട്ട് ഫയൽ ചെയ്യണമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജാമ്യ ഹർജി കോടതി മടക്കിയിരുന്നു. ഹർജിയില്‍ കോടതി ഈ മാസം 13ന് വാദം കേൾക്കും. സംശയത്തിന്‍റെയും, തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്. കേസിൽ നിരപരാധിയാണെന്നും ജാമ്യ ഹർജിയില്‍ ബിജുലാൽ പറയുന്നു.
മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ് വേർഡ് ഉപയോഗിച്ച് ബിജുലാൽ രണ്ടു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.