തിരുവനന്തപുരം : ബമ്പർ വിജയിയെ നറുക്കെടുക്കുന്നതിന് മുൻപുതന്നെ സംസ്ഥാന ലോട്ടറി വകുപ്പിന് ബമ്പറടിച്ചിരിക്കുകയാണ്. ഈ വർഷത്തെ തിരുവോണം ബമ്പർ വിൽപനയിലൂടെ ആകെ പ്രിൻ്റ് ചെയ്‌ത 85 ലക്ഷം ടിക്കറ്റുകളിൽ 74,51,446 ടിക്കറ്റുകൾ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 19) വിറ്റുതീർന്നിട്ടുണ്ട്. ലോട്ടറി വകുപ്പിനെ സംബന്ധിച്ച് ഇത് സർവകാല റെക്കോഡാണ്.
അവശേഷിക്കുന്ന 10 ലക്ഷത്തോളം ടിക്കറ്റുകളുടെ മുക്കാൽ ഭാഗവും ഇന്ന് ഉച്ചയ്‌ക്ക് മുൻപായി വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിനെ അപേക്ഷിച്ച് 8,15,506 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകളാണ് പ്രിൻ്റ് ചെയ്‌തത്. ഇതിൽ 66,55,914 ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ടിക്കറ്റ് നിരക്ക് 500 രൂപയാക്കി ഉയർത്തിയിട്ടും ചൂടപ്പത്തേക്കാൾ വേഗതയിലാണ് ഓണം ബമ്പർ വിറ്റുപോകുന്നത്. ടിക്കറ്റ് വിൽപനയിൽ മുന്നിലുള്ളത് പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ്. ഇത്തവണ സമ്മാന ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി (1 കോടി വീതം 20 പേർക്ക്). മൂന്നാം സമ്മാനം 10 കോടി (50 ലക്ഷം വീതം 20 പേർക്ക്). നാലാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). അഞ്ചാം സമ്മാനം 20 ലക്ഷം (2 ലക്ഷം വീതം 10 പേർക്ക്).
കഴിഞ്ഞ തവണയും ഒന്നാം സമ്മാനം 25 കോടി രൂപ ആയിരുന്നു. രണ്ടാം സമ്മാനം 5 കോടി ഒരാൾക്ക്, മൂന്നാം സമ്മാനം 1 കോടി വീതം 10 പേർക്ക്, നാലാം സമ്മാനം അവസാന അഞ്ച് അക്കത്തിന് 1 ലക്ഷം, അഞ്ചാം സമ്മാനം 5000 രൂപ എന്നിങ്ങനെയായിരുന്നു സമ്മാന ഘടന.
അതേസമയം 500 രൂപയുള്ള ടിക്കറ്റ് വില കുറച്ച് വിൽപന നടത്തി ഏജൻസികളും കച്ചവടം വർധിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ടിക്കറ്റുകൾ 450 രൂപയ്‌ക്ക് വിറ്റും ബമ്പർ ടിക്കറ്റ് എടുക്കുന്നവർക്ക് 80 ലക്ഷത്തിന്‍റെ ലോട്ടറി ടിക്കറ്റ് സൗജന്യമായി നൽകിയുമാണ് ലോട്ടറി കച്ചവടക്കാർ വിൽപന പൊടിപൊടിക്കുന്നത്.
ഇതിനിടെ കഴിഞ്ഞ വർഷത്തെ ബമ്പർ വിന്നറായ അനൂപ് അവസാന നിമിഷമാണ് ടിക്കറ്റ് എടുത്തതെന്നറിഞ്ഞ് ലോട്ടറി എടുക്കാൻ കാത്തുനിൽക്കുന്നവരും ഉണ്ട്. അവസാനം വന്ന കണക്ക് പ്രകാരം 74 ലക്ഷത്തിലധികം ടിക്കറ്റുകളാണ വിറ്റുപോയത്. ജൂലൈ 27 മുതലായിരുന്നു തിരുവോണം ബമ്പർ ലോട്ടറിയുടെ വിൽപന ആരംഭിച്ചത്.