തിരുവനന്തപുരം: കണിയാപുരം കണ്ടൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഓഫീസും അഞ്ച് കാണിക്ക വഞ്ചികളും തകർത്ത് മുഴുവൻ പൈസയും മോഷ്ടാക്കൾ കവര്‍ന്നു. ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിൽ വച്ചിരുന്ന കാണിക്കപ്പെട്ടിയിലെയും ക്ഷേത്ര വളപ്പിലെ ഉപ ദൈവങ്ങളുടെ നടയില്‍ സ്ഥാപിച്ചിരുന്നതടക്കമുള്ള കാണിക്ക പെട്ടികളിലെയും പണമാണ് കവര്‍ന്നത്. സമീപത്തെ ഓഫീസിന്റെ വാതിൽ കമ്പിപാരകൊണ്ട് കുത്തി പൊളിച്ച് അവിടെ സൂക്ഷിച്ചിരുന്ന കാണിക്ക വരുമാനവും മോഷ്‌ടിച്ചു. ക്ഷേത്രത്തിലെ പ്രധാന ഗേറ്റും തെക്കും വടക്കുമുള്ള ഗേറ്റുകളും പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
കുത്തി പൊളിക്കാൻ ഉപയോഗിച്ച കമ്പിപാര സംഭവസ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചു. തുക മുഴുവനും അപഹരിച്ച ശേഷം കാണിക്കപ്പെട്ടികൾ ക്ഷേത്ര വളപ്പിൽ ഉപേക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. ഇത് നാലാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. ഒരോ തവണ കവർച്ച നടക്കുമ്പോഴും പൊലീസ് വന്ന് ചടങ്ങ് തീർത്ത് പോകുന്നതല്ലാതെ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ഭക്തജനങ്ങള്‍ പരാതിപ്പെടുന്നു. മോഷ്ടാക്കള്‍ തകര്‍ത്ത ഓഫീസിന് പുതിയ വാതില്‍ വയ്‌ക്കേണ്ടി വരും. ക്ഷേത്രം സെക്രട്ടറി ശശിധരനും പ്രസിഡന്റ് ജയപാലനും മറ്റു ഭാരവാഹികളും ചേർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി.