തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ അടുത്ത സംഘം കാസർകോട്ടേക്ക്. നേരത്തെ കാസർകോട് എത്തിയ സംഘം വ്യാഴാഴ്ച മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ സംഘം പുറപ്പെടുന്നത്. കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നും ഡോക്‌ടർമാർ അടങ്ങുന്ന സംഘത്തിന്‍റെ യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസ് വിട്ടു നൽകും.
തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നുള്ള ലോ ഫ്ലോർ എ.സി ബസിലാണ് ആദ്യ സംഘം കാസർകോടേക്ക് പോയത്. എന്നാൽ ഹരിപ്പാട് വച്ച് ബസ് കേടായി. പ്രശ്‌നം പരിഹരിച്ച് യാത്ര തുടർന്നെങ്കിലും എറണാകുളം ഡിപ്പോയിൽ നിന്നും മറ്റൊരു ബസിലാണ് ആരോഗ്യ സംഘത്തെ കാസർകോട് എത്തിച്ചത്. ദീർഘ ദൂര യാത്രകൾക്ക് ഈ ബസുകൾ യോഗ്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സ്‌കാനിയ ബസുകൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് അഞ്ച് പേരാണ് സംഘത്തിലുള്ളത്. ബാക്കിയുള്ളവർ കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ്.