തിരുവനന്തപുരം: സർക്കാരിന്‍റെ രണ്ട് വർഷത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ തല അവലോകന യോഗങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചു (Kerala State Govt's Meetings Started). സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലും ജൂൺ മാസത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് തല അദാലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയങ്ങൾ, ഉന്നതതല ഇടപെടൽ വേണ്ട വിഷയങ്ങൾ എന്നിവ ഉൾപ്പെടെ ജില്ലാ തലത്തിൽ ക്രോഢീകരിച്ചാകും ഇന്നത്തെ അവലോകന യോഗം വിലയിരുത്തുക.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ രാവിലെ 9.30ന് ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 1.30 വരെ വിവിധ പദ്ധതികളുടെയും മറ്റ് വിഷയങ്ങളുടെയും അവലോകനമാകും നടത്തുക. തുടർന്ന് വൈകിട്ട് 3.30 മുതൽ 5 വരെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. ഇതിൽ ക്രമസമാധാന വിഷയങ്ങളാകും അവലോകനം ചെയ്യുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്. സെപ്റ്റംബർ 29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്‌റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും.
മേഖല തല അവലോകന യോഗത്തിലെ വിഷയങ്ങൾ ക്രോഢീകരിക്കുന്നതിനുള്ള ചുമതല ജില്ലാ കലക്‌ടർമാർക്കാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എല്ലാ മണ്ഡലങ്ങളിലും നടത്താനിരിക്കുന്ന മണ്ഡലം ജന സദസുകൾക്ക് മുന്നോടിയായാണ് മേഖല തല അവലോകന യോഗങ്ങൾ ആരംഭിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സാഹചര്യമൊരുക്കുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മണ്ഡലം പര്യടനങ്ങള്‍ നവംബര്‍ 18 ന് കാസർകോട് നിന്നും ആരംഭിക്കും.
പരിപാടികള്‍ നടക്കുന്ന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്‌ചയും നടത്തും. നവംബര്‍ 18 ന് ആരംഭിക്കുന്ന മണ്ഡല പര്യടനം ഡിസംബര്‍ 24 നാകും അവസാനിക്കുക.