തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനവർഷം സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'സീറോ അക്കാദമിക് വർഷം' ആക്കണമെന്ന ചർച്ച ദേശീയതലത്തിൽ പുരോഗമിക്കുന്നുണ്ട്. യുജിസി കരുതൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ മുന്നോട്ടു വെക്കുന്നത് സുരക്ഷയും വിദ്യാഭ്യാസവും എന്ന ആശയമാണ്. ഇതിൽ സുരക്ഷയ്ക്ക് തന്നെയാണ് പ്രഥമ പരിഗണന നൽകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ച് ക്ലാസ് തുടങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഷിഫ്റ്റ് സമ്പ്രദായം, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങി നിരവധി നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിലുണ്ട്. ഇക്കാര്യങ്ങൾ വിശദമായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ എൽ.എൽ.ബി കോഴ്‌സിൽ 60 വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് ബാർ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് സർക്കാർ ലോ കോളജുകളിലായി 240 സീറ്റ് നഷ്‌ടമാകുന്ന അവസ്ഥയാണ്. ഇത് മറികടക്കുന്നതിന് അഡീഷണൽ ബാച്ചുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.