തിരുവനന്തപുരം : പാറശ്ശാലയിൽ 13 വയസുളള പെൺകുട്ടിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അയിര സ്വദേശി അഞ്ജനെയാണ് ഇന്നലെ രാത്രി വീടിന് പുറകു വശത്തെ വാഴത്തോപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി തെക്കേമുറിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടി, ഒമ്പത് മണിയോടെ വീടിന് പുറക് വശത്തെ വാഴത്തോപ്പിൽ കത്തി നിൽക്കുന്നതായാണ് കണ്ടതെന്ന് കുട്ടിയുടെ വല്യച്ഛന്‍ വിജയൻ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ് . പാറശ്ശാല പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. രണ്ട് വർഷം മുമ്പ് അമ്മയുടെ പീഡനം സഹിക്കാനാകാതെ അഞ്ജന വീട് വിട്ട് പോയിരുന്നു. അന്ന് ചൈൽഡ് വെൽഫയറും പൊലീസും ചേർന്ന് കണ്ടു പിടിച്ച് തിരികെ ഏൽപ്പിക്കുകയായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം അമ്മ സൗമ്യ, അഞ്ചനയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.