തിരുവനന്തപുരം: ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് നൽകി നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിയായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ചിന് കൈമാറിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ 10 ലക്ഷം ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് വിറ്റതിന്‍റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യത മൗലികാവകാശം ആയി പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ സ്വകാര്യവിവരങ്ങൾ സ്വീകരിക്കാൻ പാടില്ല എന്നതാണ് നിയമം. ഈ നിയമമാണ് ആരോഗ്യ വകുപ്പ് ലംഘിച്ചിരിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനം സംബന്ധിച്ച് അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.