തിരുവനന്തപുരം: പച്ച വർഗീയത പറയുന്ന കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല ആർ.എസ്.എസ് നേതൃത്വത്തിന് പ്രിയപ്പെട്ടവനായെന്ന കോടിയേരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. തന്‍റെ ഡിഎൻഎയിൽ ജനങ്ങൾക്ക് സംശയമില്ലെന്നും 40 വർഷമായി ഈ തൊഴിലിന് ഇറങ്ങിയിട്ടെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസ് പുറത്ത് വന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് കോടിയേരിയാകും. എല്ലാ വിവരവും കോടിയേരിക്ക് അറിയാം. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. കോടിയേരി ഇതിന് മറുപടി നൽകിയ ശേഷം ബാക്കി വ്യക്തമാക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്‌താവന തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം പ്രതിയായ ലാവലിൻ കേസ് 18 തവണയാണ് മാറ്റി വെച്ചത്. ഇതെല്ലാം നൽകുന്ന സൂചന മുല്ലപ്പള്ളിയുടെ പ്രസ്‌താവന ശരിവെക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.